ഗാന്ധിനഗർ: അപകീർത്തിക്കേസിൽ രാഹുൽ ഗാന്ധിയുടെ ഹരജിയിൽ ഗുജറാത്ത് ഹൈക്കോടതിയുടെ നിർണ്ണായക വിധി ഇന്ന്. കർണാടകയിൽ വെച്ച് രാഹുൽ നടത്തിയ മോദി പരാമർശത്തെ തുടർന്ന് രജിസ്റ്റർ ചെയ്ത അപകീർത്തിക്കേസിലെ അപ്പീലിലാണ് വിധി. സൂറത്ത് കോടതി രണ്ടു വർഷം തടവ് നൽകിയതിനെതിരെയാണ് കോൺഗ്രസ് നേതാവ് അപ്പീൽ നൽകിയിരുന്നത്.
നേരത്തെ വേനലവധിക്ക് ശേഷം വിധി പറയുമെന്ന് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. കേസിൽ ശിക്ഷിക്കപ്പെട്ടതോടെ എം.പി സ്ഥാനത്തു നിന്ന് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയിരുന്നു. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക്കിൻറെ ബെഞ്ചാണ് രാഹുലിന്റെ ഹരജി പരിഗണിക്കുന്നത്.
രാഹുലിനായി മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്വിയും പരാതിക്കാരനായ പൂർണേഷ് മോദി എംഎൽഎക്കായി നിരുപം നാനാവതിയും ഹാജരായിരുന്നത്.
2019 ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ കർണാടകയിലെ കോലാറിൽ നടത്തിയ മോദി പരാമർശത്തിലാണ് കേസ്. നേരത്തെ രാഹുലിന് ഇടക്കാല സംരക്ഷണം നൽകാൻ വിസമ്മതിച്ച കോടതി കേസിൽ വിധി പറയാൻ മാറ്റിവയ്ക്കുകയായിരുന്നു. വിചാരണ കോടതി വിധിക്കെതിരായ രാഹുലിന്റെ അപ്പീൽ ജില്ലാ കോടതി തള്ളിയിരുന്നു.
രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും ഏറെ നിർണായകമാണ് ഹൈക്കോടതി വിധി. അനുകൂല ഉത്തരവ് ഉണ്ടായാൽ രാഹുലിന്റെ അയോഗ്യത നീങ്ങും. വിചാരണ കോടതിവിധി ഹൈക്കോടതി ശരി വെച്ചാൽ വയനാട് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിനായി തെരഞ്ഞെടുപ്പ് കമിഷൻ നടപടികൾ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക