റേഷൻകടകളിലൂടെ ഓണക്കാലത്ത് പരമാവധി പുഴുക്കലരി വിതരണം ചെയ്യാൻ നിർദ്ദേശം. ജില്ലാതല ഭക്ഷോപദേശക വിജിലൻസ് സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. പച്ചരിക്ക് അനുപാതികമായി പുഴുക്കലരിയും ലഭ്യമാക്കാൻ ആണ് നിർദ്ദേശം നൽകിയിട്ടുള്ളത്. നിലമ്പൂർ താലൂക്കിൽ ആദിവാസി വിഭാഗങ്ങൾ ഏറെയുള്ളതിനാൽ ഇവിടെ ഇക്കാര്യത്തിൽ പ്രത്യേകം പരിഗണന നൽകണമെന്നും യോഗം നിർദ്ദേശിച്ചിട്ടുണ്ട്.
ജില്ലയിലെ എല്ലാ താലൂക്കുകളിലും പ്രവർത്തനം തുടങ്ങിയ സർക്കാരിന്റെ കെ സ്റ്റോർ പൈലറ്റ് പദ്ധതിയിൽ സപ്ലൈകോ ശബരി ഉൽപ്പന്നങ്ങൾ,മിൽമ ഉൽപ്പന്നങ്ങൾ, ചോട്ടു ഗ്യാസ്, 10000 രൂപയിൽ താഴെയുള്ള ബാങ്കിംഗ് സർവീസുകൾ എന്നിവ ലഭ്യമാകുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. അനർഹമായി മുൻഗണന റേഷൻ കാർഡുകൾ കൈവശം വെച്ചവരിൽ നിന്നും ഇതുവരെ രണ്ടുകോടിയിൽ അധികം രൂപ പിഴയിനത്തിൽ ഈടാക്കുകയും മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.
ഭക്ഷ്യ പൊതുവിതരണ വകുപ്പ്, വനിതാ ശിശു വികസന വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് തുടങ്ങി വിവിധ വകുപ്പ് പ്രതിനിധികളും ജനപ്രതിനിധികളും പങ്കെടുത്ത യോഗത്തിൽ എ.ഡി. എം. എൻ. എം. മെഹറലി അധ്യക്ഷത വഹിക്കുകയും ഭക്ഷ്യ കമ്മിഷൻ അംഗം വി. രമേശൻ ജില്ലാ സപ്ലൈ ഓഫീസർ എൽ.മിനി എന്നിവർ പങ്കെടുക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക