സുഹൃത്തുക്കളുമായി പന്തയം വച്ച് ‘മോമോസ്’ കഴിച്ച 25 കാരൻ മരിച്ചതായി റിപ്പോർട്ട്. ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിൽ ആണ് സംഭവം ഉണ്ടായത്. ബിപിൻ കുമാർ പാസ്വാൻ (25) ആണ് അമിതമായ അളവിൽ മോമോസ് കഴിച്ച് മരിച്ചത്.
അതേസമയം മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ഇയാളുടെ പിതാവ് ആരോപിച്ചു. ബദിഹാരിയ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മൊബൈൽ റിപ്പയർ ഷോപ്പിലാണ് പാസ്വാൻ ജോലി ചെയ്തിരുന്നത്. വ്യാഴാഴ്ച പതിവുപോലെ കടയിൽ പോയ ഇയാൾ പിന്നീട് സുഹൃത്തുക്കളുമായി കൂടിക്കാഴ്ച നടത്തി. സുഹൃത്തുക്കൾ പാസ്വാനോട് മോമോസ് ചലഞ്ച് നടത്താൻ വെല്ലുവിളിച്ചു. പന്തയത്തിന്റെ ഭാഗമായി ഇയാൾ 150 ഓളം മോമോസ് കഴിച്ചുവെന്നാണ് പുറത്ത് വരുന്ന വിവരം.
മോമോസ് കഴിച്ചതിന് ശേഷം ബിപിന്റെ ആരോഗ്യനില വഷളാവുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. സദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബിപിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. വെള്ളിയാഴ്ച പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. എന്നാൽ യുവാവിന്റെ മരണത്തിന് ശേഷം പിതാവ് സുഹൃത്തുക്കൾക്കെതിരെ ക്രിമിനൽ ഗൂഢാലോചന ആരോപിച്ച് രംഗത്തെത്തി. മോമോസ് ഈറ്റിംഗ് ചലഞ്ച് തന്റെ മകനെ കൊല്ലാൻ മനഃപൂർവം ചെയ്തതാണെന്നും ഭക്ഷണത്തിൽ വിഷം ചേർത്താണ് കൊലപാതകം നടത്തിയതെന്നും പിതാവ് ആരോപിക്കുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക