സംസ്ഥാനത്തെ ആശുപത്രികളിലെ ഭൗതിക സാഹചര്യം കൂടുതല്‍ മെച്ചമെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്. ചിറക്കര ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. രോഗികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള ചികിത്സാ സേവനങ്ങള്‍ ഉറപ്പാക്കും. അവയവമാറ്റ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ലഭ്യമാണ്.
ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പുവരുത്തുന്നതില്‍ കേരളം രാജ്യത്തിന് തന്നെ മാതൃകയാണ്. ചികിത്സാ സംവിധാനം വികേന്ദ്രീകരിച്ചതിലൂടെ കൂടുതല്‍ പേര്‍ക്ക് മികച്ച ചികിത്സ നല്കാന് സാധിച്ചു. ജനസംഖ്യാധിഷ്ഠിത ജീവിതശൈലീ രോഗനിര്‍ണയത്തിന് ‘ശൈലി ആപ്പ്’ എന്ന മൊബൈല്‍ ആപ്ലിക്കേഷനിലൂടെ കഴിഞ്ഞു. ചിറക്കര പ്രാഥമികാരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
പി എച്ച് എസിക്ക് വേണ്ടി 50 സെന്റ് വസ്തു സംഭാവനയായി നല്കിയ ചിറക്കരത്താഴം രവീന്ദ്രവിലസത്തില്‍ രവീന്ദ്രനെ ചടങ്ങില്‍ ആദരിച്ചു. നവകേരളം പദ്ധതിയുടെ ഭാഗമായി എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 1.40 കോടി രൂപ വിനിയോഗിച്ചാണ് രണ്ട് നിലകളുള്ള കെട്ടിടം നിര്‍മിച്ചത്. വൈകുന്നേരവും പ്രവര്‍ത്തിക്കുന്ന ഒ പി സംവിധാനം, ആധുനിക സജ്ജീകരണങ്ങളോടുകൂടെ ലബോറട്ടറി, കുട്ടികള്‍ക്കായി പ്രത്യേകം കുത്തിവയ്പ്പ് കേന്ദ്രം തുടങ്ങിയ സൗകര്യങ്ങളും പുതിയ കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക