തിരുവനന്തപുരം: ശ്രുതി തരംഗം പദ്ധതി വഴി ശ്രവണ സഹായികൾ നന്നാക്കാൻ 60 ലക്ഷം രൂപ അനുവദിച്ചു. ആരോഗ്യവകുപ്പിന് കീഴിലെ സ്റ്റേറ്റ് ഹെൽത്ത് ഏജൻസിയുടെ തനത് ഫണ്ടിൽ നിന്നാണ് തുക അനുവദിച്ചത്. സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പാക്കിയിരുന്ന ശ്രുതിതരംഗം പദ്ധതി ഇനിമുതൽ എസ്എച്ച്എ വഴി നടപ്പാക്കും. 33 കുട്ടികളുടെ ശ്രവണ സഹായി നന്നാക്കാനാണ് അടിയന്തരമായി തുക അനുവദിച്ചത്.
2012ൽ ഉമ്മൻ ചാണ്ടി സർക്കാർ ആരംഭിച്ചതാണ് ശ്രുതി തരംഗം പദ്ധതി. ഇതിന്റെ തുടർ നടത്തിപ്പിനായാണ് അടിയന്തരമായി തുക അനുവദിച്ചിരിക്കുന്നത്. പദ്ധതി വഴി ആ വർഷം കോക്ലിയർ ഇംപ്ലാന്റ് ശസ്ത്രക്രിയ നടത്തിയ കുട്ടികളുടെ ശ്രവണസഹായി കേടുവന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ ചർച്ചയായിരുന്നു.
300ലധികം കുട്ടികളാണ് ശ്രവണസഹായി കേടുവന്നത് മൂലം കേൾവിക്കുറവ് അനുഭവിക്കുന്നത്. ഇനി മുതൽ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ ആരോഗ്യ ഏജൻസി വഴി നടത്തും. ശസ്ത്രക്രിയയ്ക്ക് ആവശ്യമായ ഉപകരണങ്ങൾ മെഡിക്കൽ കോർപറേഷൻ ആണ് വാങ്ങുക. ഉപകരണങ്ങൾ നന്നാക്കുന്നതിന്റെയും പുതിയവ വാങ്ങുന്നതിന്റെയും കണക്കെടുക്കാൻ ആരോഗ്യമന്ത്രി നിർദേശം നൽകിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക