സാമൂഹ്യ മാധ്യമങ്ങളിലൂടെ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച കേസിൽ നടൻ വിനായകനിൽ നിന്ന് പിടിച്ചെടുത്ത ഫോൺ പൊലീസ് ഇന്ന് ഫോറൻസിക് പരിശോധനയ്ക്ക് അയക്കും.
കഴിഞ്ഞ ദിവസം കലൂരിലെ വിനായകന്റെ ഫ്ലാറ്റിൽ എത്തിയാണ് എറണാകുളം നോർത്ത് പൊലീസ് ഫോൺ പിടിച്ചെടുത്തത്. ഈ ഫോൺ ഉപയോഗിച്ചാണ് വിനായകൻ ഫേസ്ബുക്ക് ലൈവ് നടത്തിയത്. പെട്ടെന്നുണ്ടായ പ്രകോപനം മൂലമാണ് പരാമർശം നടത്തിയത് എന്നാണ് വിനായകന്റെ മൊഴി. വിനായകന്റെ മൊഴി വിശദമായി പരിശോധിച്ച് ശേഷമാകും പൊലീസ് തുടർനടപടികൾ സ്വീകരിക്കുക.
വിലാപ യാത്രക്കിടെയാണ് നടൻ വിനായകൻ സാമൂഹിക മാധ്യമങ്ങളിൽ ഉമ്മൻ ചാണ്ടിയെ അധിക്ഷേപിക്കുന്ന വിധത്തിൽ പോസ്റ്റിട്ടത്. ഇതിനെതിരെ നിരവധി പരാതികൾ എത്തിയതോടെയാണ് എറണാകുളം നോർത്ത് പൊലീസ് കേസെടുത്തത്.പ്രകോപനപരമായി സംസാരിക്കൽ, മൃതദേഹത്തോട് അനാദരവ് തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ്.
ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് വിനായകനെതിരെ ചുമത്തിയിട്ടുള്ളത്. വിനായകനെ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് പരാതിക്കാരനായ സനൽ നെടിയതറ പൊലീസ് സ്റ്റേഷന് മുമ്പിൽ ഒറ്റയാൾ സമരം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക