കണ്ണൂരിലെ മലയോരങ്ങളില്‍ അഞ്ജാതന് മുഖം മൂടി ധരിച്ച് രാത്രികാലങ്ങളില്‍ വീടുകളിൽ മുട്ടി ഭീതി പരത്തുന്നുവെന്ന് പരാതി. ആലക്കോടിന് പിന്നാലെ ചെറുപുഴയിലും മുഖം മൂടി ധരിച്ച അഞ്ജാതൻ ജനങ്ങളുടെ ഉറക്കം കെടുത്തുകയാണ് എന്നാണ് പുറത്തു വരുന്ന വിവരം.
ചെറുപുഴ പൊലീസ് രാത്രികാല പട്രോളിങ് ശക്തമാക്കിയിട്ടും ഭീതി പരത്തുന്ന ആളെ ഇനിയും പിടികൂടാനായിട്ടില്ല. മലയോര മേഖലയിലെ വീടുകളിലെ വാതിലില്‍ മുട്ടിയും വീടിന്റെ ചുമരില്‍ കൈയടയാളം പതിച്ചുമൊക്കെയാണ് മുഖം മൂടിധാരി കറങ്ങി നടക്കുന്നത്. എന്നാൽ പൊലീസും പ്രദേശവാസികളും രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും ഇതുവരെ കണ്ടെത്തിയിട്ടില്ല.
ആലക്കോട് തേര്‍ത്തല്ലിയിലായിരുന്നു ആദ്യം അജ്ഞാതന്‍ ഇറങ്ങിയത്. സന്ധ്യ മയങ്ങിക്കഴിഞ്ഞാല്‍ പിന്നെ അടിവസ്ത്രം ധരിച്ച് ദേഹത്ത് കരിയോയിലൊഴിച്ച് മുഖം മൂടിധാരിയെത്തും. ഇയാളെ കണ്ടവര്‍ പലരുണ്ടെങ്കിലും അജ്ഞാതന്‍ ഇതുവരെ പിടി കൊടുത്തിട്ടില്ല. വീടുകളുടെ കതകില്‍ മുട്ടി ഭീതി വിതച്ച് രാത്രി മുഴുവന്‍ കറങ്ങി നടക്കും. വീടുകളിലെ പൈപും തുറന്നിടും.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് അജ്ഞാതന്റെ ശല്യം ആലക്കോട് പൊലീസ് സ്റ്റേഷന് പരിധിയില്‍ അവസാനിച്ചതിന്റെ ആശ്വാസത്തിലായിരുന്നു പ്രദേശവാസികള്‍. പിന്നാലെ അജ്ഞാതന്‍ എത്തിയത് ചെറുപുഴ പൊലീസ് സ്റ്റേഷന് പരിധിയിലാണ്. പ്രൊപ്പൊയില്‍, കക്കോട്, കന്നിക്കടവ് ഭാഗത്താണ് അജ്ഞാതനെത്തി ഭീതി വിതയ്ക്കുന്നത്. വീടുകളുടെ കതകില്‍ മുട്ടിയശേഷം ആളുകളുണരുമ്പോള്‍ അജ്ഞാതന്‍ സ്ഥലത്ത് നിന്നും രക്ഷപ്പെടും. വീടുകളുടെ ഭിത്തിയില്‍ കൈയടയാളം പതിപ്പിച്ചാണ് അടുത്ത വീട്ടിലേക്ക് ഇയാള്‍ പോകുന്നത്.
ഒരേ സമയം പലയിടത്തും അജ്ഞാതനെ കണ്ടതായി പ്രദേശവാസികള്‍ പറയുന്നുണ്ട്. ഇതിന് പിന്നില്‍ ഒരു സംഘം തന്നെയുണ്ടോയെന്നതാണ് സംശയം. പ്രദേശവാസികളായ യുവാക്കള്‍ സംഘടിച്ച് രാത്രിയില്‍ വിവിധ സ്ക്വാഡുകളായി തിരിഞ്ഞ് അജ്ഞാതന്‍ വേണ്ടി തിരച്ചില്‍ നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക