പോളണ്ടില്‍ പൂച്ചകള്‍ക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോർട്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ പോളണ്ടിലെ പ്രദേശങ്ങളില്‍ നിരവധി പൂച്ചകള്‍ ചത്തതായി ലോകാരോഗ്യ സംഘടന (WHO) അറിയിച്ചു. അവയില്‍ പകുതിയിലധികം എണ്ണത്തിനും പക്ഷിപ്പനി പോസിറ്റീവ് ആണ് എന്നതാണ് റിപ്പോർട്ടിൽ പറയുന്നത്.
34 പൂച്ചകള്‍ക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതില്‍ 11 പൂച്ചകളാണ് ചത്തത്. പോളണ്ടില്‍ ഇത് ആദ്യമായാണ് പൂച്ചകളില്‍ ഇത്രയും വലിയ അണുബാധ ബാധിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. എന്നാല്‍ പൂച്ചകളില്‍ നിന്നും പൂച്ചകളിലേക്ക് അണുബാധ പടരുന്നതിന് തെളിവുകള്‍ ഒന്നും ലഭിച്ചിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അതേസമയം പൂച്ചയുടെ ഉടമകള്‍ക്കോ രോഗം ബാധിച്ച പൂച്ചയുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കോ ഇതുവരെ രോഗം ബാധിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
രോഗം സ്ഥിരീകരിച്ചവയില്‍ ഭൂരിഭാഗവും പുറത്ത് കറങ്ങി നടക്കുന്ന പൂച്ചകള്‍ ആണ്. ബാക്കിയുള്ളവ പുറത്തു തന്നെയുള്ള കാട്ടുപക്ഷികളും മറ്റുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവയുമാണ്. ഈ പൂച്ചകള്‍ പ്രധാനമായും കോച്ചി പിടുത്തം, പക്ഷാഘാതം എന്നിങ്ങനെയുള്ള ലക്ഷണങ്ങളാണ് കാണിച്ചത്. 11 പൂച്ചകള്‍ അണുബാധ മൂലം ചത്തപ്പോള്‍ 14 എണ്ണത്തിനെ ദയാവധത്തിന് വിധേയമാക്കുകയായിരുന്നു.
ജൂലൈയിലാണ് രോഗബാധ വ്യാപിച്ചത്. ഇത്തരത്തില്‍ സസ്തനികളില്‍ രോഗം ബാധിച്ചു കഴിഞ്ഞാല്‍ മനുഷ്യരിലേക്ക് പടരാന്‍ എളുപ്പമാണെന്നുള്ളത് ആശങ്കാജനകമായ കാര്യമാണ്. ഈ അണുബാധ സാധാരണയായി പക്ഷികളില്‍ മാത്രം കാണപ്പെടുന്നതാണ്. 2022 ല്‍ പത്തോളം രാജ്യങ്ങള്‍ പക്ഷിപ്പനി സസ്തനികളിലേക്ക് പടര്‍ന്നതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പോളണ്ടിന് പുറമെ, ദക്ഷിണ കൊറിയയിലെ പൂച്ചകളുടെ അഭയകേന്ദ്രത്തില്‍ രണ്ട് പൂച്ചകളില്‍ പക്ഷിപ്പനി ബാധിച്ചതായും റിപോര്‍ട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക