ജൂലൈ 17 വരെ 915 മരുന്നുകൾക്ക് നിശ്ചിത വില പരിധി ഏർപെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര രാസവളം സഹമന്ത്രി ഭഗവന്ത് ഖുബ പറഞ്ഞു. രാജ്യസഭയിൽ രേഖാമൂലം ആണ് അദ്ദേഹം മറുപടി നൽകിയത്. ഇവയിൽ 691 മരുന്നുകൾ ദേശീയ അവശ്യ മരുന്നുകളുടെ (NLEM) 2022ലെ പട്ടികയുടെ കീഴിലും 224 മരുന്നുകൾ 2015ലെ പട്ടികയിലെ കീഴിലും വരുന്നവയാണ്.
കൂടാതെ ഡ്രഗ്സ് പ്രൈസ് കൺട്രോൾ ഓർഡർ – 2013 പ്രകാരം 2023 ജൂലൈ ഏഴ് വരെ ഏകദേശം 2,450 പുതിയ മരുന്നുകളുടെ ചില്ലറ വില നിശ്ചയിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ഭാരതീയ ജൻ ഔഷധി കേന്ദ്രങ്ങൾ രാജ്യത്തുടനീളം പ്രവർത്തനക്ഷമമാണെന്നും മന്ത്രി പറഞ്ഞു. രാജ്യത്താകമാനം 9512 കേന്ദ്രങ്ങളാണ് ഇപ്പോൾ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. 2024 മാർച്ചോടെ പതിനായിരം കേന്ദ്രങ്ങൾ തുറക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ട്.
2021 – 22 കാലയളവിൽ 379 മരുന്നുകൾ വ്യാജമാണെന്ന് കണ്ടെത്തിയതായി സർക്കാർ അറിയിച്ചു. 2021 ഏപ്രിലിനും 2022 മാർച്ചിനും ഇടയിൽ 88,844 മരുന്നുകളുടെ സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 379 മരുന്നുകളും വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. 2500-ലധികം മരുന്നുകൾ ഗുണനിലവാരം പുലർത്തിയിരുന്നില്ല. ഈ കാലയളവിൽ വ്യാജ മരുന്നുകൾ നിർമിക്കുകയും വിൽക്കുകയും ചെയ്തതിന് 592 കേസുകൾ രജിസ്റ്റർ ചെയ്തതായും രാജ്യസഭയിലെ ചോദ്യത്തിന് മറുപടിയായി ആരോഗ്യ സഹമന്ത്രി ഭാരതി പ്രവീൺ പവാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക