ആലുവയിൽ അഞ്ചുവയസ്സുകാരിയായ പെൺകുട്ടി ക്രൂരമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നടൻ സുരാജ് വെഞ്ഞാറമൂട് രംഗത്തെത്തി. “പൊന്നുമോളെ മാപ്പ്” എന്ന് സമൂഹമാധ്യമത്തിൽ കുറിച്ചുകൊണ്ടാണ് സുരാജ് ഈ വിഷയത്തിൽ പ്രതികരിച്ചത്. “ചെറിയ ശവപ്പെട്ടികൾക്കാണ് ഭാരം കൂടുതൽ” എന്ന വാക്കും സുരാജ് കുറിപ്പിൽ കൂട്ടിച്ചേർക്കുന്നു.
ആലുവയിൽ പെൺകുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ ബീഹാറുകാരൻ ആസ്ഫാക്ക് ആലത്തിനെതിരെ പോക്സോ നിയമത്തിലെ അടക്കം 9 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കൊലപാതകം,ബാലപീഡനം തട്ടിക്കൊണ്ടുപോകൽ തെളിവു നശിപ്പിക്കൽ തുടങ്ങിയ വകുപ്പുകളുംപ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ദൃക്സാക്ഷികൾ ഇല്ലാത്ത കേസ് ആയതുകൊണ്ട് പ്രതിക്കെതിരെ പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് അന്വേഷണസംഘം.
സംഭവദിവസം പ്രതി കുട്ടിയുമായി പോകുന്നത് കണ്ട പരമാവധി പേരെ കണ്ടെത്തി അവരെ സാക്ഷികളാക്കി കേസിന് ബലം നൽകാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. ഡിഐജി എ. ശ്രീനിവാസന്റെ നേതൃത്വത്തിൽ അന്വേഷണസംഘം യോഗം ചേർന്ന് അന്വേഷണത്തിന്റെ പുരോഗതികൾ വിലയിരുത്തി.
രണ്ടര വർഷം മുൻപാണ് പ്രതി കേരളത്തിൽ എത്തിയത്. പിന്നീട് ആലുവയിലും പരിസരത്തും ജോലി ചെയ്തിട്ടും ഉണ്ട്. പ്രതിയെ കുറ്റകൃത്യത്തിലേക്ക് നയിച്ച കാരണം ആസൂത്രണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇനിയും വ്യക്തത കൈവരിക്കേണ്ടത് ഉള്ളതിനാൽ പ്രതിയെ ചുരുങ്ങിയത് ഏഴു ദിവസമെങ്കിലും കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. നിലവിൽ റിമാൻഡിൽ ആയ അസഫാക്ക് ആലുവ സബ് ജയിലിലാണ് ഉള്ളത്
പ്രതികരിക്കാൻ ഇവിടെ എഴുതുക