മണിപ്പൂരില്‍ വംശീയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ സംസ്കാര ചടങ്ങുകള്‍ മാറ്റിവയ്ക്കണമെന്ന് ഉത്തരവുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. കുക്കികളുടെ സംഘടനയായ ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറത്തിന്(ഐടിഎല്‍എഫ്) അയച്ച കത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ഇതോടെ 35 കുക്കികളുടെയും സംസ്കാരം അഞ്ച് ദിവസത്തേക്ക് മാറ്റിവെക്കാന്‍ സംഘടന തീരുമാനിച്ചു എന്നാണ് പുറത്തു വരുന്ന വിവരം. മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിനുള്ള ഭൂമി നിയമവിധേയമാക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് സംഘടന ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അയച്ച മറുപടിക്കത്തില്‍ അഞ്ച് ആവശ്യങ്ങളാണ് ആദിവാസി സംഘടന ഉന്നയിച്ചിരിക്കുന്നത്. ചുരാചന്ദ്പൂരിലെ എസ് ബോള്ജാംഗിലുള്ള ശ്മശാന സ്ഥലം നിയമവിധേയമാക്കുക, കുക്കി-സോ കമ്മ്യൂണിറ്റികളുടെ സുരക്ഷയ്ക്കായി എല്ലാ മലയോര ജില്ലകളിലെയും മെയ്തേയ് സംസ്ഥാന പൊലീസ് വിന്യാസം ഒഴിവാക്കുക, ഇംഫാലിലെ ആദിവാസി ജയില്‍ തടവുകാരെ സുരക്ഷ മുന്‍നിര്‍ത്തി മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റണം, സംസ്കാരം വൈകുമെന്നതിനാല്‍ ഇംഫാലിലുള്ള കുക്കി സോ വിഭാഗക്കാരുടെ മൃതദേഹങ്ങള്‍ ചുരാചന്ദ്പൂരില്‍ എത്തിക്കണം എന്നീ ആവശ്യങ്ങൾ ആണ് കത്തിലുള്ളത്. ഇക്കാര്യങ്ങളില്‍ രേഖമൂലം ഉറപ്പ് ലഭിക്കണമെന്നാണ് ഐടിഎല്‍എഫിന്റെ ആവശ്യം.
മൃതദേഹങ്ങള്‍ ഇന്ന് ചുരാചന്ദ്പൂരിലെ തുബോംഗ് പീസ് ഗ്രൗണ്ടിൽ സംസ്കരിക്കാനാണ് നിശ്ചയിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് മാസമായി അക്രമം തുടരുന്ന മണിപ്പൂരില്‍ നിന്ന് വലിയൊരു വിഭാഗം ആളുകള്‍ പലായനം ചെയ്തിട്ടുണ്ട്. പലയിടത്തും വീടുകള്‍ അടച്ചിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക