താനൂർ മാളിയേക്കൽ താമിർ ജിഫ്രി പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ താനൂർ സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ആർ.ഡി. കൃഷ്ണലാൽ അടക്കം എട്ട് പോലീസ് ഉദ്യോഗസ്ഥരെ തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി. അജിതാ ബീഗം സസ്പെൻഡ് ചെയ്തു.
ഇവർ ഏതെങ്കിലും തരത്തിൽ കുറ്റകൃത്യത്തിൽ പങ്കാളിയാണെന്ന് തെളിഞ്ഞതുകൊണ്ടല്ല, നിഷ്പക്ഷ അന്വേഷണം ഉറപ്പുവരുത്താനാണ് നടപടിയെന്ന് പോലീസ് അറിയിച്ചു. സംഭവസമയത്ത് ജി.ഡി. ചുമതലയിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ കെ. മനോജ്, പാറാവ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർമാരായ ശ്രീകുമാർ, ആഷിഷ് സ്റ്റീഫൻ, ജില്ലാ മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിലെ (ഡാൻസാഫ്) അംഗങ്ങളായ ജിനേഷ്, അഭിമന്യു, കൽപ്പകഞ്ചേരി സ്റ്റേഷനിലെ വിപിൻ, പരപ്പനങ്ങാടി സ്റ്റേഷനിലെ ആൽബിൻ അഗസ്റ്റിൻ എന്നിവരാണ് സസ്പെൻഷനിലായ മറ്റുള്ളവർ.
സംഭവസമയത്ത് സ്റ്റേഷനിലുണ്ടായിരുന്നവരാണിവർ. കൃഷ്ണലാലാണ് താമിർ അടക്കം അഞ്ചുപേരെ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തത്. അതേസമയം, താമിർ ക്രൂരമർദനത്തിനിരയായതായാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ സൂചനകൾ. ശരീരത്തിൽ ഇരുപതോളം പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്. അമിത അളവിലുള്ള മയക്കുമരുന്ന് ഉള്ളിൽച്ചെന്ന് ഹൃദയത്തിന്റെ പ്രവർത്തനത്തെ ബാധിച്ചതാണ് മരണകാരണമെന്നും റിപ്പോർട്ടിലുണ്ട്.
ഹൃദയധമനികളിൽ നല്ലൊരു ശതമാനവും അടഞ്ഞനിലയിലായിരുന്നു. തുടർച്ചയായുള്ള മയക്കുമരുന്നുപയോഗം കാരണം ഉണ്ടായ നീർക്കെട്ടും പ്രശ്നമായി. ബുധനാഴ്ച താനൂർ സ്റ്റേഷനിൽ പരിശോധന നടത്തിയ ക്രൈംബ്രാഞ്ച് സംഘം, താമിറിനെ സ്റ്റേഷനകത്ത് കിടത്തിയതെന്ന് കരുതുന്ന കട്ടിലിൽനിന്ന് രക്തക്കറ കണ്ടെത്തിയതായി അറിയുന്നു.
ഇത് ഫൊറൻസിക് പരിശോധനയ്ക്ക് അയക്കും. സംസ്ഥാന ക്രൈംബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്. താനൂർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് ക്രൈംബ്രാഞ്ച് പുതിയ കേസായി രജിസ്റ്റർ ചെയ്തു.യത്തിൽനിന്ന് നേരിയ മഞ്ഞനിറമുള്ള ദ്രാവകം അടങ്ങിയ രണ്ട് പ്ലാസ്റ്റിക് കവറുകളും കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക