പടിഞ്ഞാറൻ മെക്സിക്കോയിൽ വൻ ബസ് അപകടം ഉണ്ടായതായി റിപ്പോർട്ട്. പാസഞ്ചർ ബസ് ഹൈവേയിൽ നിന്ന് തോട്ടിലേക്ക് മറിഞ്ഞ് 18 പേർ കൊല്ലപ്പെട്ടു. നയരിത്തിൽ നിന്ന് വടക്കൻ അതിർത്തി പട്ടണമായ ടിജുവാനയിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്.
നയരിത് സംസ്ഥാന തലസ്ഥാനമായ ടെപിക്കിന് പുറത്തുള്ള ഹൈവേയിൽ ബരാങ്ക ബ്ലാങ്കയ്ക്ക് സമീപമായിരുന്നു അപകടം. ബസിൽ ഇന്ത്യ, ഡൊമിനിക്കൻ റിപ്പബ്ലിക്, ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർ ഉൾപ്പെടെ 42 ഓളം യാത്രക്കാരുണ്ടായിരുന്നു. എലൈറ്റ് പാസഞ്ചർ ലൈനിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്.
അമിതവേഗതയിൽ റോഡിലെ വളവ് തിരിയാൻ ശ്രമിച്ചതാണ് അപകടകാരണമെന്നാണ് പുറത്തു വരുന്ന വിവരം. 131 അടി താഴ്ചയിലേക്കാണ് ബസ് വീണത്. അപകടത്തിൽ 20 ഓളം പേർക്ക് പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
മലയിടുക്കിന് ഏകദേശം 40 മീറ്റർ (131 അടി) ആഴമുള്ളതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണെന്ന് നയാരിറ്റിന്റെ സുരക്ഷാ, സിവിൽ പ്രൊട്ടക്ഷൻ സെക്രട്ടറി ജോർജ് ബെനിറ്റോ റോഡ്രിഗസ് പറഞ്ഞു. മരിച്ചവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. മരിച്ചവരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക