തിരുവനന്തപുരം: താനൂര്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ദുരൂഹ വാര്‍ത്തകള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തി സംഭവത്തിന്റെ സത്യാവസ്ഥ കണ്ടെത്തണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്. പൊലീസുകാര്‍ പ്രതിസ്ഥാനത്ത് നിൽക്കുന്ന കേസില്‍ മറ്റൊരു പൊലീസ് ഏജന്‍സി അന്വേഷണം നടത്തിയാൽ സത്യം പുറത്തുവരില്ലെന്നും അദ്ദേഹം പറഞ്ഞു.
താമിറിന്റെ കുടുംബവും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും സുധാകരന് വ്യക്തമാക്കി.
അമിത ലഹരി ഉപയോഗിച്ചതിന്റെ ഫലമായി അസ്വസ്ഥകള്‍ പ്രകടിപ്പിച്ച് കുഴഞ്ഞു വീണതിനെ തുടര്‍ന്നാണ് താമിര്‍ ജിഫ്രി മരിച്ചതെന്നാണ് താനൂര്‍ പോലീസിന്റെ വാദം. പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച താമിര്‍ ജിഫ്രിയുടെ മൃതദേഹത്തില്‍ 21 ഓളം മുറിവുകളുണ്ടെന്നും അതില്‍ ചിലത് ഗുരുതരമാണെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിൽ വ്യക്തമാണ്.
സംഭവവുമായി ബന്ധപ്പെട്ട് എസ്.ഐ അടക്കം എട്ടു പേരെ സസ്പെന്‍ഡ് ചെയ്തെങ്കിലും അത് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള നടപടിയാണെന്ന് സുധാകരന് കൂട്ടിച്ചേർത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക