ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ജയിലർ എന്ന സിനിമയുടെ റിലീസ് മാറ്റിവെച്ചു. ജയിലർ എന്ന പേരിൽ ഒരേ ദിവസം തമിഴ്, മലയാളം ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തുന്നതുമായി ബന്ധപ്പെട്ട് നേരത്തെ വിവാദം ഉയർന്നു വന്നിരുന്നു. രജനീകാന്ത് നായകനാകുന്ന ജയിലറും ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ജയിലറും ഓഗസ്റ്റ് 10ന് റിലീസ് ചെയ്യുമെന്നാണ് മുൻപ് പ്രഖ്യാപിച്ചിരുന്നത്.
രജനികാന്ത് നായകനാകുന്ന തമിഴ് ജയിലർ വരുന്നതിനാൽ ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന തങ്ങളുടെ ചിത്രത്തിന് കേരളത്തിൽ പല സെന്ററുകളിലും തീയറ്റർ നിഷേധിക്കപ്പെടുകയാണെന്ന് ചിത്രത്തിന്റെ സംവിധായകൻ സക്കീർ മഠത്തിൽ നേരത്തെ ആരോപണമുന്നയിച്ചിരുന്നു. നാളെ രജനീകാന്തിന്റെ ജയിലർ റിലീസ് ചെയ്യാനിരിക്കെ ധ്യാനിന്റെ ജയിലർ റിലീസ് മാറ്റിവെച്ചു എന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ.
ജയിലർ സിനിമ കേരളത്തിൽ മുന്നൂറോളം തിയേറ്ററിൽ ഇറങ്ങുന്നുണ്ട്. ഈ ഘട്ടത്തിൽ ധ്യാനിന്റെ ജയിലർ റിലീസ് മാറ്റിവയ്ക്കുകയാണ്. ട്രേഡ് അനലിസ്റ്റ് എ ബി ജോർജിന്റെ പോസ്റ്റനുസരിച്ച് ചിത്രം ഓഗസ്റ്റ് 18ന് റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. നേരത്തെ ചിത്രത്തിന്റെ സംവിധായകൻ സക്കീർ മഠത്തിൽ ചിത്രത്തിന് കേരളത്തിൽ തീയേറ്റർ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് കൊച്ചിയിലെ ഫിലിം ചേംബർ ഓഫീസിനു മുന്നിൽ ഒറ്റയാൾ സമരം നടത്തുകയും നിലവിൽ 40 തിയേറ്ററുകൾ മാത്രമാണ് തങ്ങളുടെ ജയിലറിന് ലഭിച്ചിരിക്കുന്നത് എന്നും ഇപ്പോഴത്തെ നിലയിൽ കാര്യങ്ങൾ മുന്നോട്ടു പോയാൽ അതും നഷ്ടപ്പെടുമോ എന്ന ഭയമാണ് തനിക്കുള്ളതെന്നും പറഞ്ഞിരുന്നു. കാര്യമായ തീയേറ്ററുകൾ ലഭിക്കാത്തതാണ് റിലീസ് തീയതി മാറ്റിവയ്ക്കാനുള്ള കാരണം എന്നാണ് ലഭ്യമാകുന്ന വിവരം.
അതേസമയം രജനീകാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്യുന്ന ജയിലർ നാളെ തിയേറ്ററുകളിൽ റിലീസ് ചെയ്യും. സൺ പിക്ചർസിന്റെ ബാനറിൽ കലാനിധി മാരനാണ് രജനി ചിത്രം ജയിലർ നിർമ്മിക്കുന്നത്. തമന്ന നായികയായി എത്തുന്ന ചിത്രത്തിൽ മലയാളത്തിൽ നിന്നും സൂപ്പർസ്റ്റാർ മോഹൻലാലും പ്രധാന വേഷത്തിൽ എത്തുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക