ദേശീയ തലത്തിൽ പ്രതിപക്ഷ ഐക്യ നീക്കത്തിന് തിരിച്ചടിയായി എൻ സി പി നേതാവ് ശരദ്പവാറിന്റെ ചാഞ്ചാട്ടത്തിൽ അതൃപ്തിയുള്ള മഹാവികാസ് അഘാഡിയിലെ കോൺഗ്രസ്, ശിവസേന കക്ഷികൾ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ.സി.പി.യെ കൂട്ടാതെ മത്സരിച്ചേക്കും .
പവാർ ബി.ജെ.പി. പക്ഷത്തേക്ക് പോകുന്ന സാഹചര്യം മുന്നിൽക്കണ്ട് പ്ലാൻ ബി തയ്യാറായിട്ടുണ്ടെന്നും ഹൈക്കമാൻഡായിരിക്കും അന്തിമതീരുമാനം കൈക്കൊള്ളുകയെന്നും മഹാരാഷ്ട്ര പി.സി.സി. അധ്യക്ഷൻ നാനാപട്ടോളെ അറിയിച്ചു.
എൻ.സി.പി. പിളർത്തി ബി.ജെ.പി. പക്ഷത്തേക്കു മാറി ഉപമുഖ്യമന്ത്രിയായ അനന്തരവൻ അജിത്പവാറുമായി ശരദ്പവാർ നടത്തുന്ന രഹസ്യനീക്കങ്ങൾ സഖ്യത്തിൽ കടുത്ത അതൃപ്തിക്കിടയാക്കിയിട്ടുണ്ട്. ശിവസേന നേതാവ് സഞ്ജയ് റാവുത്ത് പവാറിന്റെ നീക്കത്തിൽ അതൃപ്തി പരസ്യമായി രേഖപ്പെടുത്തി. ശരദ്പവാറിനെ എൻ.ഡി.എ.യിൽ എത്തിക്കാനായി കേന്ദ്രമന്ത്രിസ്ഥാനവും നിതി ആയോഗ് അധ്യക്ഷസ്ഥാനവും ബി.ജെ.പി.
വാഗ്ദാനംചെയ്തതായി വെളിപ്പെടുത്തി കോൺഗ്രസ് നേതാവ് പൃഥ്വിരാജ് ചവാനും രംഗത്തുണ്ട്. ശരദ്പവാറിന്റെ മകൾ സുപ്രിയ സുലെ, എൻ.സി.പി. സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ എന്നിവർക്കും ബി.ജെ.പി. പദവികൾ വാഗ്ദാനംചെയ്തിട്ടുണ്ടെന്നും ചവാൻ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക