തിരുവനന്തപുരം: സംസ്ഥാനത്ത് പ്രസവം നടക്കുന്ന എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ‘മാതൃയാനം’ പദ്ധതി സെപ്റ്റംബര്‍ മാസത്തോടെ യാഥാര്‍ഥ്യമാകുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പ്രസവശേഷം അമ്മയേയും കുഞ്ഞിനേയും സൗജന്യമായി വാഹനത്തില്‍ വീട്ടിലെത്തിക്കുന്ന പദ്ധതിയാണിത്.
നിലവില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കാസര്‍കോട് ജില്ലകളില്‍ പ്രസവം നടക്കുന്ന മുഴുവന്‍ സര്‍ക്കാര്‍ ആശുപത്രികളിലും പദ്ധതി നടപ്പിലാക്കുന്നുണ്ട്. തിരുവനന്തപുരത്തും കണ്ണൂരും ഉടന്‍ യാഥാര്‍ഥ്യമാകും. പൂര്‍ത്തീകരിക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വീണാ ജോര്‍ജ് നിര്‍വഹിക്കും.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എസ്എടിയില്‍ മാതൃയാനം പദ്ധതിയുടെ ട്രയല്‍ റണ്‍ ആരംഭിച്ചു. 28 വാഹനങ്ങളാണ് പദ്ധതിക്കായി എസ്എടി ആശുപത്രിയില്‍ സജ്ജമാക്കിയിരിക്കുന്നത്. പ്രതിവര്‍ഷം പതിനായിരത്തോളം പ്രസവങ്ങളാണ് എസ്എടി ആശുപത്രിയില്‍ നടക്കുന്നത്. സംസ്ഥാനത്ത് ഏറ്റവുമധികം പ്രസവം നടക്കുന്ന ആശുപത്രികളിലൊന്നായ എസ്എടിയില്‍ ഈ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ അനേകായിരം കുടുംബങ്ങള്‍ക്ക് പ്രയോജനം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക