മലപ്പുറം താനൂരിൽ പോലീസ് കസ്റ്റഡിയിൽ മരണപ്പെട്ട താമിർ ജിഫ്രിയുടെ കുടുംബത്തെ പോലീസ് സ്വാധീനിക്കാൻ ശ്രമിച്ചു എന്ന ഗുരുതര ആരോപണവുമായി സഹോദരൻ. ഇടനിലക്കാർ മുഖേന കുടുംബത്തെ സ്വാധീനിക്കാൻ മൂന്നുതവണ പോലീസ് ശ്രമം നടത്തി എന്നാണ് ആരോപണം. കേസുമായി തങ്ങൾ മുന്നോട്ടുപോകുമെന്നും കോംപ്രമൈസിന് ഒരിക്കലും തയ്യാറാവില്ല എന്നും നേരത്തെ തന്നെ കുടുംബം നിലപാട് എടുത്തിരുന്നു. ചില ബന്ധുക്കളെ ഇടനിലക്കാരാക്കി കോംപ്രമൈസിന് പോലീസ് ശ്രമിച്ചിരുന്നു എന്നും ആദ്യഘട്ടത്തിൽ തന്നെ ഇവരുടെ ശ്രമം പരാജയപ്പെടുത്തുകയായിരുന്നുവെന്നും താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി പറഞ്ഞു.
താനൂർ കസ്റ്റഡി മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തിൽ 60 ഓളം പേരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയെങ്കിലും താമിർ ജിഫ്രിയെ മർദ്ദിച്ചതിന് സസ്പെൻഷനിൽ കഴിയുന്ന ഡാൻസാഫ് ടീമിന്റെയും എസ്ഐയുടെയും മൊഴി രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ സർക്കാർ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതുവരെയും നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല. അന്വേഷണം വേഗത്തിൽ ആക്കണമെന്ന് താമിർജിഫ്രിയുടെ കുടുംബവും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക