ഓണാഘോഷങ്ങൾ പരിസ്ഥിതി സൗഹൃദമാക്കുന്നതിന്റെ ഭാഗമായി എല്ലാവരും ഹരിതചട്ടം കർശനമായി പാലിക്കണം എന്ന് മലപ്പുറം ജില്ലാ കളക്ടർ വി ആർ പ്രേംകുമാർ നിർദ്ദേശം നൽകി. ഇത്തവണത്തെ ഓണത്തിന്റെ സന്ദേശം ‘മാലിന്യമില്ലാ ഓണം’ എന്ന് ആണെന്നും അദ്ദേഹം പറഞ്ഞു. സർക്കാർ, അർദ്ധസർക്കാർ സ്ഥാപനങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, ഓണച്ചന്തകൾ, വിവിധ സംഘടനകൾ, ക്ലബ്ബുകൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തുന്ന ഓണാഘോഷ പരിപാടികളിലും ഹരിതചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ജില്ലാ കളക്ടർ നിർദ്ദേശിച്ചു.
പ്രകൃതി സൗഹൃദ വസ്തുക്കൾ ഉപയോഗിച്ച് മാത്രമേ ആഘോഷ പരിപാടികളുമായി ബന്ധപ്പെട്ട ബാനറുകൾ, ഹോർഡിങ്ങുകൾ, കമാനങ്ങൾ തുടങ്ങിയവ നിർമ്മിക്കാവൂ എന്നും ഓണാഘോഷ പരിപാടികളുടെ ഭാഗമായി സർക്കാർ പുറത്ത് ഇറക്കിയ മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു. ഓണാഘോഷങ്ങൾക്കിടയിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒറ്റത്തവണ ഉപയോഗിക്കാവുന്ന നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടികൾ സ്വീകരിക്കുമെന്നും ഓണാഘോഷ വേദികളിൽ നിരോധിത ഉൽപ്പന്നങ്ങൾ കൊണ്ടുവരാതിരിക്കാൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.
ശാസ്ത്രീയമായ മാലിന്യ സംസ്കരണരീതി പാലിക്കാത്തവർ, നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവർ തുടങ്ങി നിയമലംഘനം നടത്തുന്നവർക്കെതിരെ ശക്തമായി നിയമനടപടി സ്വീകരിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വിജിലൻസ് സ്ക്വാഡിനും ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക