ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ റേഷൻ കടകൾ തിരുവോണം മുതൽ മൂന്നുദിവസം അവധിയായിരിക്കും. അതേസമയം ഈ വരുന്ന ഓഗസ്റ്റ് 27 ഞായറാഴ്ചയും ഉത്രാട ദിനമായ ഓഗസ്റ്റ് 28 നും റേഷൻ കടകൾ തുറന്നു പ്രവർത്തിക്കും. തിരുവോണ ദിനമായ ഓഗസ്റ്റ് 29 മുതൽ 31 വരെ സംസ്ഥാനത്തെ മുഴുവൻ റേഷൻ കടകൾക്കും അവധിയായിരിക്കുമെന്ന് സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി.
മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രമാണ് സംസ്ഥാനത്ത് ഇത്തവണ ഓണക്കിറ്റ് വിതരണം ചെയ്യുന്നത്. ഇവർക്ക് പുറമേ അനാഥാലയങ്ങളിലും അഗതിമന്ദിരങ്ങളിലും കഴിയുന്ന 20,000 പേർക്ക് കൂടി ഇത്തവണ ഓണക്കിറ്റ് നൽകും. ഇത് സംബന്ധിച്ച തീരുമാനത്തിന് നേരത്തെ മന്ത്രിസഭായോഗം അംഗീകാരം നൽകിയിരുന്നു. തേയിലയും വെളിച്ചെണ്ണയും പായസക്കൂട്ടും മുതൽ പൊടിയുപ്പും തുണിസഞ്ചിയും അടക്കം 14 ഇനം സാധനങ്ങളുമായാണ് ഇത്തവണ ഓണക്കിറ്റ് നൽകുന്നത്. ഇതിനായി സർക്കാർ സപ്ലൈക്കോയ്ക്ക് മുൻകൂറായി 32 കോടി രൂപ അനുവദിച്ചു.
കഴിഞ്ഞവർഷം ഓണത്തിന് 93 ലക്ഷം കാർഡ് ഉടമകളിൽ 87 ലക്ഷം കാർഡുടമകൾക്കും സൗജന്യ ഓണക്കിറ്റ് നൽകിയിരുന്നു. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് തവണ മഞ്ഞ കാർഡ് ഉടമകൾക്ക് മാത്രം ഓണക്കിറ്റ് നൽകിയാൽ മതിയെന്ന് തീരുമാനത്തിൽ എത്തുകയായിരുന്നു. വിലക്കയറ്റം രൂക്ഷമായ സാഹചര്യത്തിൽ നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിൽ നൽകുന്ന കൺസ്യൂമർഫെഡിന്റെ ഓണച്ചന്തകൾ 19ആം തീയതി മുതൽ സംസ്ഥാന വ്യാപകമായി ആരംഭിച്ചിട്ടുണ്ട്. 13 ഇനം സബ്സിഡി സാധനങ്ങളും പൊതു വിപണിയിലെ വിലയേക്കാൾ 10 മുതൽ 40 ശതമാനം വരെ വിലക്കുറവിൽ കൺസ്യൂമർഫെഡ് ലഭ്യമാകും. 200 കോടിയുടെ വിൽപ്പനയാണ് ഓണക്കാലത്ത് കൺസ്യൂമർ ഫെഡ് ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക