കശുവണ്ടിയും പായസം മിക്സും കിട്ടാത്തതിനെ തുടർന്ന് സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം എല്ലായിടത്തും തുടങ്ങാനായില്ല. തിരുവനന്തപുരത്ത് മാത്രമാണ് കിറ്റുകൾ തയ്യാറായത്. ഇന്ന് വിതരണം തുടങ്ങാൻ കഴിയാത്ത മറ്റു ജില്ലകളിൽ നാളെ മുതൽ കിറ്റ് വിതരണം തുടങ്ങും.
ഇത്തവണ ഓണക്കെറ്റിന് അർഹരായ മഞ്ഞ കാർഡ് ഉടമകൾക്ക് ഇന്നുമുതൽ റേഷൻ കടകൾ വഴി കിറ്റ് കൈപ്പറ്റാം എന്നായിരുന്നു അറിയിച്ചിരുന്നത്. മിൽമയിൽ നിന്നും ലഭ്യമാകുന്ന ചില ഉൽപ്പന്നങ്ങൾ കിറ്റിലില്ലാത്തതിനാൽ ഇന്ന് കിറ്റ് വിതരണം നടത്താനായില്ല. ഇന്ന് വൈകുന്നേരത്തോടെ സാധനങ്ങൾ എത്തി നാളെ മുതൽ കിറ്റുകൾ നൽകിത്തുടങ്ങാമെന്ന പ്രതീക്ഷയിലാണ് ഭക്ഷ്യവകുപ്പ്.
14 ഇനങ്ങളടങ്ങിയ 6.07 ലക്ഷം കിറ്റുകളാണ് റേഷൻ കടകൾ വഴി ഓണത്തോടനുബന്ധിച്ച് വിതരണം ചെയ്യുന്നത്. മഞ്ഞ കാർഡിൽ ഉൾപ്പെട്ട കാർഡുടമകൾ പരമാവധി അതാത് റേഷൻകടകളിൽ നിന്നു തന്നെ കിറ്റുകൾ വാങ്ങണമെന്നും അതിനുള്ള ക്രമീകരണമാണ് വരുത്തിയിട്ടുള്ളത് എന്നും ഭക്ഷ്യവകുപ്പ് അറിയിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിൽ സംസ്ഥാനത്ത് റേഷൻകടകൾ തുറന്നു പ്രവർത്തിക്കും. 27നകം കിറ്റ് വിതരണം പൂർത്തിയാക്കും. കഴിഞ്ഞദിവസം മന്ത്രി ജി ആർ അനിൽ കിറ്റ് വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തമ്പാനൂരിൽ നിർവഹിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക