ഫുട്ബാളിന് പിന്നാലെ ക്രിക്കറ്റിലും ഇനി റെഡ് കാര്‍ഡ്. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം നടന്ന ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ്-സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പാട്രിയോട്ട്സ് മത്സരത്തിലാണ് ആദ്യമായി അമ്പയര്‍ ചുവപ്പ് കാര്‍ഡ് പുറത്തെടുത്തത്.
കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ടീമിനെതിരെയാണ് ശിക്ഷാ നടപടിയെങ്കിലും ട്രിന്‍ബാഗോയുടെ സൂപ്പർ സ്പിന്നർ സുനില്‍ നരെയ്നാണ് റെഡ് കാർഡ് കാരണം ആദ്യം മൈതാനം വിടേണ്ടി വന്നത്. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സ് ഓവര്‍ റേറ്റില്‍ വീഴ്ച വരുത്തിയെന്ന് വ്യക്തമായതോടെ 20ാം ഓവറിന് മുമ്പ് അമ്പയര്‍ മത്സരം നിര്‍ത്തിവെക്കുകയും റെഡ് കാര്‍ഡ് ഉയര്‍ത്തുകയുമായിരുന്നു. ഇതോടെ സുനില്‍ നരെയ്നോട് പുറത്തുപോകാന്‍ ക്യാപ്റ്റന്‍ കീറോണ്‍ പൊള്ളാര്‍ഡ് നിര്‍ദേശിക്കുകയായിരുന്നു.
മത്സരത്തില്‍ നാലോവര്‍ പൂർത്തിയാക്കിയിരുന്ന നരെയ്ന് 24 റണ്‍സ് വിട്ടുനൽകി മൂന്നുപേരെ പുറത്താക്കിയിരുന്നു. 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നൈറ്റ് റൈഡേഴ്സ് 178 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ സെന്റ് കിറ്റ്സ് പാട്രിയോട്ട്സ് 32 പന്തിൽ 61 റൺസടിച്ച നിക്കൊളാസ് പൂരന്റെ മികവിൽ ആറ് വിക്കറ്റ് വിജയം നേടി.
കുറഞ്ഞ ഓവര്‍ നിരക്കിന് തടയിടാന്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ അവതരിപ്പിച്ച പുതിയ നിയമമാണ് റെഡ് കാര്‍ഡ്. നിയമം ഈ സീസണില്‍ നടപ്പാക്കുമെന്ന് സി.പി.എല്‍ അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. ഈ നിയമപ്രകാരം ഇന്നിങ്സിലെ അവസാന ഓവറുകൾ തുടങ്ങും മുമ്പ് ബൗളിങ് ടീം ഓവര്‍ റേറ്റില്‍ വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. 85 മിനിറ്റാണ് ഒരു ഇന്നിങ്സ് പൂര്‍ത്തിയാക്കാന്‍ അനുവദിച്ചിട്ടുള്ള സമയം. ഇത് പ്രകാരം ഓരോ ഓവറും എറിയാനായി ബൗളിങ് ടീമിന് അനുവദിച്ചിരിക്കുന്ന സമയം നാല് മിനിറ്റും 15 സെക്കന്‍ഡുമാണ്. ഈ കണക്ക് വെച്ച് നോക്കിയാല്‍ 19 ഓവര്‍ 80 മിനിറ്റും 45 സെക്കന്‍ഡും കൊണ്ട് പൂര്‍ത്തിയാക്കിയിരിക്കണം. ഇല്ലെങ്കില്‍ ഫീല്‍ഡിങ് ടീമിനെതിരെ അമ്പയര്‍ റെഡ് കാര്‍ഡ് ഉയര്‍ത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക