മാവോയിസ്റ്റുകൾ വെടിയേറ്റ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറി പരിസരത്ത് പ്രകടനം നടത്തുകയും മുദ്രാവാക്യവും വിളിക്കുകയും ചെയ്ത കേസിൽ ജയിലിലായിരുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ കോടതി വെറുതെ വിട്ടു. കുന്നമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഗ്രോവാസുവിനെ വെറുതെ വിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ ഒന്നരമാസത്തോളമായി ജയിലിലാണ് ഗ്രോവാസു.
മലപ്പുറം ജില്ലയിലെ നിലമ്പൂർ കരുളായി വനത്തിൽ 2016 നവംബറിൽ രണ്ട് മാവോവാദികൾ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഇരുവരുടെയും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിക്കു മുന്നിൽ എത്തിച്ച സമയത്ത് മോർച്ചറിക്ക് മുന്നിൽ തടിച്ചുകൂടി മാർഗ്ഗ തടസ്സം സൃഷ്ടിച്ചു എന്നാണ് ഗ്രോവാസുവിനെതിരായ കേസ്.
നീണ്ട ഏഴു വർഷത്തിനുശേഷം 2023 ജൂലൈ 29നാണ് ഗ്രോ വാസുവിനെ പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് കുന്നമംഗലം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഗ്രോവാസുവിന് ജാമ്യം അനുവദിച്ചുവെങ്കിലും ഭരണകൂടത്തോടുള്ള പ്രതിഷേധാർത്ഥം പിഴത്തുക അടയ്ക്കാനോ ജാമ്യ രേഖകളിൽ ഒപ്പുവെക്കാനോ തയ്യാറാവാതെ ഗ്രോവാസു ജയിൽവാസം തെരഞ്ഞെടുത്തു.
ഗ്രോവാസുവിനൊപ്പം അറസ്റ്റ് ചെയ്ത 17 പേരെയും കോടതി നടപടികളുമായി സഹകരിച്ചതിനാൽ നേരത്തെ വിട്ടയച്ചു. 200രൂപ പിഴ അടപ്പിച്ച് രണ്ടുപേരെ വിട്ടയച്ചു. പിഴയടക്കാനോ ജാമ്യമെടുക്കാനോ തയ്യാറാവാത്തതിനെ തുടർന്ന് ഗ്രോവാസുവിനെ റിമാൻഡ് ചെയ്ത് കോഴിക്കോട് സബ്ജയിലേക്ക് മാറ്റുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക