ഇടുക്കി: ഇടുക്കി ഡാമില്‍ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ ആറ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ജൂലൈ 22ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആറ് പേർക്കെതിരെയാണ് നടപടി. പരിശോധനയില്‍ വീഴ്ച വരുത്തിയതിനാണ് നടപടിയെന്നാണ് ഔദ്യോഗിക വിശദീകരണം.
ജൂലൈ 22ന് ഇടുക്കി ഡാം സന്ദര്‍ശിക്കാനെത്തിയ യുവാവ് ഹൈമാസ്റ്റ് ലൈറ്റുകള്‍ക്ക് ചുവട്ടില്‍ താഴിട്ട് പൂട്ടുകയും ഷട്ടര്‍ റോപില്‍ ദ്രാവകം ഒഴിച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിന് പിന്നിൽ ഒറ്റപ്പാലം സ്വദേശിയാണെന്നാണ് പൊലീസിന്റെ നിഗമനം. ഇയാളെ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഇയാള്‍ വിദേശത്തേക്ക് കടന്നുവെന്ന് പൊലീസ് അറിയിച്ചു.
ഇയാൾക്കെതിരെ ഉടന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. പ്രതി ഹൈമാസ്റ്റ് ലൈറ്റുകളുടെ ടവറിലും എര്‍ത്ത് വയറുകളിലുമാണ് താഴുകള്‍ ഇട്ടത്. പതിനൊന്ന് സ്ഥലങ്ങളിൽ ഇത്തരത്തില്‍ താഴുകള്‍ കണ്ടെത്തിയിരുന്നു. ചെറുതോണി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തുന്ന റോപ്പില്‍ ദ്രാവകം ഒഴിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക