തിരുവനന്തപുരം: സംസ്ഥാന ആരോഗ്യവകുപ്പ് ജാഗ്രത പാലിക്കാത്തതിനാലാണ് നിപ ആവർത്തിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നിപ സ്ഥിരീകരണം കേരളത്തെ അറിയിച്ചില്ലെന്ന വാദം ബാലിശം. പ്രദേശത്തെ പനിയുള്ളവരുടെ സാമ്പിളുകൾ ശേഖരിക്കാൻ ആരോഗ്യവകുപ്പ് തയ്യാറായില്ല.
വവ്വാലുകളുടെ ആവാസകേന്ദ്രമായ ജാനകികാടിന് ചുറ്റുമുള്ള പേരാമ്പ്രയിലെ പ്രദേശങ്ങളിൽ നിപ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ആരോഗ്യവകുപ്പ് ഒരു മുൻകരുതലെടുത്തില്ല. നിപ വരാൻ സാധ്യതയുണ്ടെന്നറിഞ്ഞിട്ടും ഓരോ വർഷവും നിരീക്ഷണം ശക്തമാക്കേണ്ടതായിരുന്നു. പ്രതിരോധ പ്രവർത്തനങ്ങളുടെ പരാജയമാണ് രോഗം വീണ്ടും വരാൻ കാരണമെന്നും സുരേന്ദ്രൻ പറഞ്ഞു.
പ്രദേശത്തെ പനിയുള്ളവരുടെ സാമ്പിളുകൾ ശേഖരിക്കാൻ പോലും ആരോഗ്യവകുപ്പ് തയ്യാറായില്ല. നിപയെ പ്രതിരോധിക്കാനുള്ള ബാലപാഠം പോലും സർക്കാർ അവലംബിച്ചില്ലെന്നത് ഖേദകരമാണ്. 1967ലെ സ്റ്റാഫ് ക്വോട്ട തന്നെയാണ് കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഇപ്പോഴുമുള്ളത്.
ആരോഗ്യപ്രവർത്തകർ ഇല്ലാത്തതാണ് പ്രതിരോധ പ്രവർത്തനങ്ങൾ അവതാളത്തിലാകാനുള്ള പ്രധാന കാരണം. എൻഎച്ച്എമ്മിന്റെ ആരോഗ്യപ്രവർത്തകരും കേന്ദ്രഫണ്ടും മാത്രമാണ് സംസ്ഥാനത്തിന്റെ ആരോഗ്യമേഖലയ്ക്ക് ലഭിക്കുന്നത്. സംസ്ഥാന ആരോഗ്യവകുപ്പ് നിരുത്തരവാദപരമായ സമീപനമാണ് സ്വീകരിക്കുന്നത്. ആരോഗ്യമേഖലയിൽ വേണ്ടത്ര സ്റ്റാഫുകളെ പോലും നിയമിക്കാൻ സർക്കാർ തയ്യാറാവുന്നില്ലെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.
നിപ സ്ഥിരീകരണം കേന്ദ്രം കേരളത്തെ അറിയിച്ചില്ലെന്ന മന്ത്രി മുഹമ്മദ് റിയാസിന്റെ ആരോപണവും ബാലിശമാണ്. സംസ്ഥാന ആരോഗ്യമന്ത്രിക്കില്ലാത്ത പരാതിയാണ് റിയാസിനുള്ളത്. മഹാമാരി നാടിനെ അക്രമിക്കുമ്പോഴും രാഷ്ട്രീയം കളിക്കുകയാണ് സംസ്ഥാന മന്ത്രിമാരെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
2018ൽ നിപ ആദ്യമായി വന്നപ്പോൾ പ്രഖ്യാപിച്ച തിരുവനന്തപുരം തോന്നയ്ക്കലിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഇപ്പോഴും വേണ്ട രീതിയിൽ എത്താത്തത് സർക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ്. പരിശോധനയിലെ കാലതാമസം ഉണ്ടാവാതിരിക്കാൻ കേരളത്തിൽ വൈറോളജി ലാബുകൾ ആവശ്യമാണെന്നായിരുന്നു സർക്കാരിന്റെ നിലപാട്. എന്നാൽ മൂന്നാം തവണയും പരിശോധനാ ഫലം ലഭിക്കാൻ അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് നിർഭാഗ്യകരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കൂട്ടിച്ചേർത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക