കോഴിക്കോട്: നിപ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വനം വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് പ്രത്യേക സമിതി രൂപീകരിച്ചു. വവ്വാലുകളില്‍ നിപ വൈറസിന്റെ സാന്നിധ്യമുള്ളതായി പഠനങ്ങള്‍ തെളിയിച്ച സാഹചര്യത്തിലാണ് സമിതിക്ക് രൂപം നൽകിയത്.
വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിട്ടുള്ള ജീവികളായതിനാല്‍, വവ്വാലുകളെ പിടികൂടുന്നതിനും തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സമയബന്ധിതമായ ഇടപെടലുകള്‍ ആവശ്യമാണ്. വവ്വാലുകളെ കുറിച്ച് പഠനം നടത്തിയിട്ടുള്ള ശാസ്ത്രജ്ഞന്മാരുടേയും വെറ്റിനറി ഡോക്ടര്‍മാരുടേയും അഭിപ്രായവും ഇക്കാര്യത്തില്‍ ഉപകരിക്കും. ഇത്തരം പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനാണ് പ്രത്യേക കമ്മിറ്റി രൂപീകരിച്ചത്.
ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പുമായി കൃത്യമായ ആശയവിനിമയം നടത്തുക, വനം വകുപ്പിന്റെ ഭാഗത്തുനിന്ന് ആവശ്യമായ സഹായ സഹകരണങ്ങള്‍ ഉറപ്പാക്കുക, വവ്വാലുകളെ പിടികൂടുന്നതിനും പരിശോധനക്കായി അയക്കുന്നതിനും ആവശ്യമായ അനുമതികള്‍ ലഭ്യമാക്കുക തുടങ്ങിയവ കമ്മിറ്റിയുടെ ചുമതലകളില്‍ പെടുന്നു. ഇതുകൂടാതെ, വവ്വാലുകളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരാനുള്ള സാധ്യതകള്‍ ഒഴിവാക്കുന്നതിന് വേണ്ട വിദഗ്ധോപദേശം നല്‍കാനും അവ മനുഷ്യനുമായി നേരിട്ടോ അല്ലാതെയോ സമ്പര്‍ക്കം വരാതെ സൂക്ഷിക്കാനുളള നടപടികള്‍ സ്വീകരിക്കാനും കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക