ഉത്തർപ്രദേശിൽ വീണ്ടും ഏറ്റുമുട്ടൽ കൊലപാതകം ഉണ്ടായി. ട്രെയിനിൽ വെച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ച കേസിലെ പ്രതി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു എന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. വെടിവെപ്പിൽ ഇയാളുടെ രണ്ട് സഹായികൾക്ക് പരിക്കേറ്റതായി പൊലീസ് അറിയിച്ചു. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഓഗസ്റ്റ് 30 നായിരുന്നു കേസിന് ആസ്പദമായ സംഭവം. അയോധ്യയ്ക്ക് സമീപം സരയൂ എക്സ്പ്രസിൽ വച്ച് വനിതാ കോൺസ്റ്റബിളിനെ ചിലർ ആക്രമിക്കുകയായിരുന്നു. മുഖത്തും തലയിലും ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ഇവരെ കണ്ടെത്തിയത്. ഇവർ ഇപ്പോൾ ലഖ്നൗ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം ഈ കേസിലെ മുഖ്യപ്രതി അനീസ് ഖാനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിക്കുന്നതിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. പ്രതിയുടെ ഒളിത്താവളം കണ്ടെത്തിയ അയോധ്യ പൊലീസും പ്രത്യേക ദൗത്യസേനയും പ്രദേശത്ത് തെരച്ചിൽ നടത്തിയിരുന്നു. ഇതിനിടെ പ്രതികൾ വെടിയുതിർക്കുകയായിരുന്നുവെന്ന് അയോധ്യ സീനിയർ പൊലീസ് സൂപ്രണ്ട് രാജ് കരൺ നയ്യാർ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക