തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ നിപ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 66 പേരെ ഇന്ന് സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയതായും മന്ത്രി വീണ ജോർജ് അറിയിച്ചു. നിപബാധ നിയന്ത്രണ വിധേയമായതായി കേന്ദ്ര ആരോഗ്യമന്ത്രി ഭാരതി പ്രവീണ്‍ പവാറും അറിയിച്ചു. സ്ഥിതിഗതികള്‍ കേന്ദ്രം തുടര്‍ച്ചയായി നിരീക്ഷിച്ചു വരികയാണെന്നും കേന്ദ്ര സംഘം സാംപിളുകള്‍ ശേഖരിച്ച് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായും കേന്ദ്രമന്ത്രി വ്യക്തമാക്കി.
ഇന്ന് രാവിലെ ഫലം ലഭിച്ച 7 സാമ്പിളുകളും നെഗറ്റീവാണ്. ഇതുവരെ 365 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഐസൊലേഷന്‍ പൂര്‍ത്തിയാക്കിയ 66 ആളുകളെ ഇന്ന് സമ്പര്‍ക്കപ്പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
നിലവില്‍ ജില്ലയിൽ 915 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളത്. ചികിത്സയിലുള്ള 9 വയസുകാരന്റെ ആരോഗ്യനില തൃപ്തികരമായി തുടരുന്നു. ചികിത്സയിലുള്ള മറ്റുള്ളവരുടേയും ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. ഇന്‍ഡക്സ് കേസിന്റെ സമ്പര്‍ക്ക പട്ടികയിലുള്ള മറ്റുജില്ലകളിലെ 21 ദിവസത്തെ നിരീക്ഷണം പൂര്‍ത്തിയാക്കിയവരെ പട്ടികയില്‍ നിന്നും ഒഴിവാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക