ആരോഗ്യമന്ത്രി വീണ ജോർജിനെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ മുസ്ലിം ലീഗ് നേതാവ് കെഎം ഷാജിക്കെതിരെ വനിതാ കമ്മീഷൻ കേസ് എടുത്തു. സ്ത്രീവിരുദ്ധ പരാമർശം നടത്തിയ അധിക്ഷേപ പ്രസംഗം സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മലപ്പുറം ജില്ലാ പോലീസ് മേധാവിയോട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ പി സതീദേവി പറഞ്ഞു.
തന്റെ കർമ്മരംഗത്ത് ശക്തമായ ഇടപെടലുകൾ നടത്തുകയും മികച്ച രീതിയിൽ ജനപിന്തുണ നേടുകയും ചെയ്ത ഒരു സ്ത്രീയെയാണ് തികച്ചും വൃത്തികെട്ട രീതിയിലുള്ള പദപ്രയോഗങ്ങൾ ഉപയോഗിച്ചുകൊണ്ട് കെഎം ഷാജി അപമാനിച്ചത് എന്നും മന്ത്രി വീണ ജോർജിനെതിരെ നടത്തിയ പ്രസ്താവന അങ്ങേയറ്റം സ്ത്രീവിരുദ്ധവും പ്രതിഷേധാർഹവും ആണ് എന്നും സതീദേവി പറഞ്ഞു.
“കെഎം ഷാജിയുടെ അനുചിതമായ പ്രസ്താവനയിൽ ഉപയോഗിച്ച ‘സാധനം’ എന്ന വാക്കു തന്നെ മതി അദ്ദേഹം ഏതു രീതിയിലാണ് സ്ത്രീ സമൂഹത്തെ കാണുന്നത് എന്ന് തെളിയിക്കാൻ. മുൻപ് നമ്പൂതിരി സമുദായത്തിനിടയിൽ ഉണ്ടായിരുന്ന സ്മാർത്ത വിചാരം എന്ന മനുഷ്യത്വ വിരുദ്ധമായ വിചാരണ രീതിയിൽ കുറ്റാരോപിതയായ സ്ത്രീയെ വിളിക്കുന്ന പേരായിരുന്നു സാധനം എന്നത്.
കെഎം ഷാജിയെ പോലെയുള്ളവരുടെ മനസ്സിൽ നിന്നും തികട്ടിവരുന്ന ഫ്യൂഡൽ മാടമ്പിത്തരത്തിന്റെ പ്രതിഫലനമാണ് ഇത്തരം സ്ത്രീവിരുദ്ധ പരാമർശങ്ങൾ. ആധുനിക കാലത്തും പിന്തിരിപ്പൻ ചിന്താഗതി വെച്ച് പുലർത്തുന്ന കെഎം ഷാജിയെ പോലെയുള്ളവരെ ഒറ്റപ്പെടുത്താൻ സമൂഹം തയ്യാറാവണം”. വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക