കോഴിക്കോട് ജില്ലയിലെ കണ്ടൈൻമെന്റ് സോണുകളിൽ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സെപ്റ്റംബർ 25 മുതൽ സാധാരണ നിലയിൽ പ്രവർത്തിക്കുമെന്ന് ജില്ലാ കളക്ടർ എം ഗീത.
നിപ്പ വൈറസിന്റെ പശ്ചാത്തലത്തിൽ വൈറസ് വ്യാപന ഭീഷണി ഉയർന്നതിനെ തുടർന്ന് കോഴിക്കോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയായിരുന്നു. വ്യാപന ഭീഷണി കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് കണ്ടൈൻമെന്റ് സോണുകളിൽ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സെപ്റ്റംബർ 25 മുതൽ തുറന്നു പ്രവർത്തിക്കുന്നത്.
കണ്ടൈൻമെന്റ് സോണുകളിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവിടെ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പിൻവലിക്കുന്നതുവരെ അധ്യയനം ഓൺലൈൻ തുടരണമെന്നും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ തിങ്കളാഴ്ച മുതൽ വിദ്യാർത്ഥികൾ പതിവുപോലെ എത്തിച്ചേരണമെന്നും ജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
അധ്യാപകരും ജീവനക്കാരും വിദ്യാർത്ഥികളും നിർബന്ധമായും മാസ്കും സാനിറ്റൈസറും ഉപയോഗിക്കണമെന്നും വിദ്യാലയങ്ങളുടെ പ്രവേശന കവാടത്തിലും ക്ലാസ് മുറികളിലും സാനിറ്റൈസർ വയ്ക്കണമെന്നുംജില്ലാ കളക്ടർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നുണ്ട്. കോഴിക്കോട് ജില്ലയിൽ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് സെപ്റ്റംബർ 16ൽ പുറത്തിറക്കിയ ഉത്തരവുപ്രകാരമാണ് അദ്ധ്യായനം ഓൺലൈൻ ആയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക