ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര തര്‍ക്കം രൂക്ഷമാകുന്നതിനിടെ യുഎസിന്റെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) ഖാലിസ്ഥാനികൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ട് പുറത്ത്. യുഎസിലെ ഖാലിസ്ഥാനി സംഘടനകളെ സന്ദര്‍ശിച്ചാണ് എഫ്ബിഐ ഏജന്റുമാര്‍ അവരുടെ ജീവന് അപകടത്തിലാകുമെന്ന് മുന്നറിയിപ്പ് നല്‍കിയത്.
ഖാലിസ്ഥാന്‍ ഭീകരന് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെയായിരുന്നു സംഭവം ഉണ്ടായത്. അമേരിക്കന്‍ മാധ്യമമാണ് ഇക്കാര്യം പുറത്തു വിട്ടത്. നിജ്ജാര്‍ കൊല്ലപ്പെട്ടതിന് ശേഷം തനിക്കും കാലിഫോര്‍ണിയയിലെ മറ്റ് രണ്ട് സിഖ് അമേരിക്കക്കാര്‍ക്കും എഫ്ബിഐയില്‍ നിന്ന് കോളുകളും സന്ദര്‍ശനങ്ങളും ലഭിച്ചതായി അമേരിക്കന്‍ സിഖ് കോക്കസ് കമ്മിറ്റിയുടെ കോര്‍ഡിനേറ്റര്‍ പ്രിത്പാല്‍ സിംഗ് പറഞ്ഞു.
ജൂണ്‍ അവസാനം രണ്ട് എഫ്ബിഐ ഏജന്റുമാര്‍ എന്നെ സന്ദര്‍ശിച്ചു. എന്റെ ജീവന് ഭീഷണിയുണ്ടെന്ന് അവര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ടെന്ന് എന്നോട് പറഞ്ഞു. എന്നാല്‍ ഭീഷണി എവിടെ നിന്നാണെന്ന് അവര്‍ ഞങ്ങളോട് പറഞ്ഞില്ല, പക്ഷേ ശ്രദ്ധിക്കണമെന്ന് അവര്‍ മുന്നറിയിപ്പ് നല്കി എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെ പ്രിത്പാല്‍ സിംഗിനെ സന്ദര്‍ശിച്ച അതേ സമയത്ത് എഫ്ബിഐ ഏജന്റുമാര്‍ തങ്ങളെയും സന്ദര്‍ശിച്ചതായി മറ്റ് രണ്ട് പേരും കൂടി സ്ഥിരീകരിച്ചു. എന്നാല്‍ ഈ വെളിപ്പെടുത്തലില്‍ ഇതുവരെ ഫെഡറല്‍ ഏജന്‍സി പ്രതികരിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക