പാര്‍ലമെന്റില്‍ ഒരു മുസ്ലിമിനെ ആള്‍ക്കൂട്ടം തല്ലിക്കൊല്ലുന്ന ദിവസം വിദൂരമല്ലെന്ന് പ്രതികരണവുമായി ഓള് ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുല്‍ മുസ്ലിമീന് (എഐഎംഐഎം) തലവന്‍ അസദുദ്ദീന്‍ ഒവൈസി രംഗത്ത്. ലോക്സഭയില്‍ ബിജെപി എംപി രമേഷ് ബിധുരി നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം ഉണ്ടായത്.
‘ഒരു ബി.ജെ.പി എം.പി ഒരു മുസ്ലീം എം.പിയെ പാര്‍ലമെന്റില്‍ അധിക്ഷേപിക്കുന്നത് നമ്മള് കണ്ടു. പാര്‍ലമെന്റില്‍ ഇതൊക്കെ പറയാന്‍ പാടില്ലായിരുന്നു എന്നാണ് ആളുകള്‍ പറയുന്നത്. അദ്ദേഹത്തിന്റെ നാവ് മോശമാണെന്ന് അവര്‍ പറയുന്നു. ഇത് നിങ്ങള്‍ വോട്ട് ചെയ്ത ജനങ്ങളുടെ പ്രതിനിധിയാണ്… രാജ്യത്തെ പാര്‍ലമെന്റില്‍ ഒരു മുസ്ലീമിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്ന ദിവസം വിദൂരമല്ല എന്നാണ് ഒവൈസി പറഞ്ഞത്.
‘നിങ്ങളുടെ ‘സബ്കാ സാത്ത്, സബ്കാ വികാസ് എവിടെയാണ്? ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരക്ഷരം മിണ്ടില്ല…’ മോദിയെ പരിഹസിച്ച് ഒവൈസി കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച ലോക്സഭയില്‍ ചന്ദ്രയാന്‍-3 ദൗത്യത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് ബിധുരി വിവാദ പരാമര്‍ശം നടത്തിയത്. ബിഎസ്പി നേതാവ് ഡാനിഷ് അലിക്കെതിരെ നടത്തിയ ഈ ആക്ഷേപകരമായ പരാമര്‍ശത്തിന് പിന്നാലെ അദ്ദേഹത്തിന് സ്പീക്കര്‍ ഓം ബിര്‍ളയുടെ മുന്നറിയിപ്പ് നല്കി. കൂടാതെ വിഷയത്തില്‍ പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുകയും ചെയ്തു. പാര്‍ലമെന്റ് നടപടികളില്‍ നിന്ന് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ നീക്കം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക