നെതർലാൻസിലെ ആംസ്റ്റർഡാമിൽ നിന്നുള്ള സെപ്റ്റിമിയസ് അവാർഡ്സിൽ മികച്ച ഏഷ്യൻ നടനുള്ള പുരസ്കാരം കരസ്ഥമാക്കി മലയാളി താരം ടോവിനോ തോമസ്. ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ കേരളത്തിന്റെ പ്രളയം പശ്ചാത്തലമാക്കിയ ‘2018’ എന്ന ചിത്രത്തിലെ മികച്ച പ്രകടനമാണ് പുരസ്കാരം നേടിക്കൊടുത്തത്.
മികച്ച ഏഷ്യൻ നടനുള്ള നോമിനേഷനിൽ ടോവിനോയ്ക്കൊപ്പം ഇടം പിടിച്ചിരുന്നത് ഇന്ത്യയിൽ നിന്നും ഭുവൻ ബാം എന്ന നടൻ മാത്രമാണ്. അവാർഡ് ലഭിച്ചതോടെ തെന്നിന്ത്യയിൽ നിന്നും ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ നടനായി ടോവിനോ തോമസ്.
പുരസ്കാര നേട്ടത്തിന്റെ സന്തോഷം പങ്കു വച്ചുകൊണ്ട് ടോവിനോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച പോസ്റ്റ് ഇങ്ങനെ;
” നമ്മുടെ ഏറ്റവും വലിയ മഹത്വം ഒരിക്കലും വീഴാതിരിക്കുന്നതിൽ എല്ലാം, ഓരോ തവണ വീഴുമ്പോഴും ഉയരുന്നതിലാണ്. 2018 അപ്രതീക്ഷിതമായി എത്തിയ പ്രളയം നമ്മുടെ വാതിലുകളിൽ മുട്ടിയപ്പോൾ കേരളം വീഴാൻ തുടങ്ങിയതാണ്. പക്ഷേ നമ്മൾ എന്താണെന്ന് പിന്നീട് ലോകം കണ്ടു. മികച്ച ഏഷ്യൻ നടനായി എന്നെ തെരഞ്ഞെടുത്തതിന് സെപ്റ്റിമിയസ് അവാർഡ്സിന് നന്ദി. ഇതെപ്പോഴും എന്റെ ഹൃദയത്തോട് ചേർന്നിരിക്കും. 2018 എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ഈ നേട്ടം എന്നതാണ് ഈ പുരസ്കാരത്തെ പ്രത്യേകതയുള്ളതാക്കുന്നത്. ഈ പുരസ്കാരം കേരളത്തിനാണ്”.
https://www.instagram.com/p/CxqlyEyP7bY/?utm_source=ig_web_copy_link&igshid=MzRlODBiNWFlZA==
മികച്ച ഏഷ്യ നടനുള്ള പുരസ്കാരം ടോവിനോ നേടിയത് ഇറാക്കി നടൻ വസീം ദിയ, സിംഗപ്പൂരിൽ നിന്നുള്ള മാർക് ലീ, ഇറാനിയൻ നടൻ മോഹ്സെൻ തനബന്ദേ, ഇന്തോനേഷ്യൻ താരം റിയോ ദേവാന്തോ, സൗദി താരം അസീസ് ബുഹൈസ്, ഖാലിദ് ഹംദാൻ എന്നിവരെ പിന്തള്ളിയാണ്.
എല്ലാവർഷവും നെതർലാൻഡിലെ ആംസ്റ്റർഡാമിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്ര പുരസ്കാര ചടങ്ങാണ് സെപ്റ്റിമിയസ് അവാർർഡ്സിൽ ഏഷ്യ, ആഫ്രിക്ക, അമേരിക്ക, യൂറോപ്പ് എന്നിങ്ങനെ ഭൂഖണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ മികച്ച സിനിമ, അഭിനേതാവ്, അഭിനേത്രി തുടങ്ങിയ വിഭാഗങ്ങളിലായാണ് പുരസ്കാരവിതരണം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക