കേന്ദ്രം കേരളത്തോട് പക പോക്കല്‍ നയമാണ് സ്വീകരിക്കുന്നതെന്ന് വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. ബിജെപിയെ തുറന്നെതിര്‍ക്കാന്‍ കോണ്‍ഗ്രസ്സ് അറച്ചുനില്‍ക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. കോടിയേരി അനുസ്മരണ പൊതുയോഗം തലശ്ശേരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തലശ്ശേരിയെ ചെങ്കടലാക്കിയ ചുവപ്പ് വളണ്ടിയര്‍ മാര്‍ച്ചോടെയായിരുന്നു അനുസ്മരണ റാലി നടന്നത്.
വലതുപക്ഷ നയങ്ങളില്‍ നിന്ന് വ്യത്യസ്തമായ ബദല്‍ നയങ്ങളുമായി കേരളം മുന്നോട്ട് പോകുമ്പോള്‍ കേന്ദ്രം സ്വീകരിക്കുന്നത് പകപോക്കല്‍ നയമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ എല്ലാ തരത്തിലും വലിഞ്ഞു മുറുക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
പാവങ്ങള്‍ക്കായിരിക്കണം ഏതൊരു സര്‍ക്കാറും മുന്‍ഗണന നല്‍കേണ്ടത്.കേരളം അതിദരിദ്രര്‍ക്ക് പരിഗണന നല്കുമ്പോള് കേന്ദ്രത്തിന് പരിഹാസമാണെന്നും മുഖ്യമന്ത്രി എടുത്തുപറഞ്ഞു.കേരളത്തിന്റെ പൊതു ആവശ്യങ്ങള്‍ക്ക് വേണ്ടി സംസ്ഥാനത്തെ യു ഡി എഫ് എംപിമാര്‍ ശബ്ദമുയര്ത്തുന്നില്ല. ബി ജെ പി യുമായി സമരസപ്പെട്ട് പോകണമെന്ന നിര്‍ബന്ധം കോണ്‍ഗ്രസ്സിന് എന്തിനാണെന്നും മുഖമന്ത്രി ആരാഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക