ബംഗളൂരു: മനുഷ്യനെ ബഹിരാകാശത്തെത്തിക്കാനുള്ള ലക്ഷ്യവുമായി ഐ.എസ്.ആർ.ഒയുടെ ഗഗൻയാൻ ദൗത്യത്തിന്റെ ആദ്യ പരീക്ഷണ വിക്ഷേപണം ഒക്ടോബർ അവസാനത്തോടെ നടക്കുമെന്ന് സ്ഥിരീകരണം. ഇതിന് വേണ്ടിയുള്ള മുന്നൊരുക്കം പുരോഗമിക്കുകയാണ്. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് സെന്റർ (വി.എസ്.എസ്.സി) ഡയറകട്ർ എസ്. ഉണ്ണികൃഷ്ണൻ നായർ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
വിക്ഷേപണത്തിനുള്ള എല്ലാ വാഹനങ്ങളും ആന്ധ്ര ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെത്തിയതായും ഇതിന്റെ അവസാന ഘട്ട കൂട്ടിയോജിപ്പിക്കൽ ആണ് നിലവിൽ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏതെങ്കിലും രീതിയിൽ അപകടം സംഭവിച്ചാൽ ബഹിരാകാശയാത്രികർക്ക് രക്ഷപ്പെടാനുള്ള സംവിധാനമായ ക്രൂ എസ്കേപ്പിങ് സിസ്റ്റത്തിന്റെ (സി.ഇ.എസ്) ആളില്ലാ പരീക്ഷണമാണ് ആദ്യത്തേത്. ഇതിനായി പ്രത്യേകം തയാറാക്കിയ വാഹനത്തിലാണ് പരീക്ഷണം നടക്കുക. ഗഗൻയാൻ ദൗത്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് ക്രൂ എസ്കേപ്പിങ് സിസ്റ്റം.
ഗഗൻയാൻ ദൗത്യത്തിനായി മൊത്തത്തിൽ നാല് പരീക്ഷണ വിക്ഷേപണങ്ങളാണ് ഉണ്ടാവുക. ഇതിൽ ആദ്യത്തേതാണ് ഈ മാസം അവസാനം അരങ്ങേറുന്ന ടി.വി- ഡി 1. തുടർന്ന് ടി.വി- ഡി 2 പരീക്ഷണം നടക്കും. ഈ പരീക്ഷണങ്ങൾക്ക് എൽ.വി.എം ത്രീ- ജി 1 റോക്കറ്റാണ് ഉപയോഗിക്കുക. പരീക്ഷണത്തിന്റെ രണ്ടാം ഘട്ടത്തിൽ ടി.വി- ഡി 3, ടിവി- ഡി 4 എന്നിവക്കായി റോബോട്ടിക് പേലോഡുകൾ ഉൾപ്പെടുത്തിയ എൽ.വി.എം ത്രീ- ജി 2 റോക്കറ്റും ഉപയോഗപ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക