ഫെയർനെസ് ക്രീം തേച്ച് വൃക്ക തകരാറിലായ സംഭവത്തിൽ ദേശീയ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. വൃക്ക തകരാറിലാക്കുന്ന സൗന്ദര്യവർധക ലേപനങ്ങൾ മലബാർ വിപണിയിൽ പെരുകുന്ന സാഹചര്യത്തിലാണ് അന്വേഷണം ആരംഭിച്ചത്.
വിപണിയിൽ വരുന്ന ഇത്തരം ക്രീമുകൾക്ക് കൃത്യമായ ചേരുവകൾ ഇല്ല. മലപ്പുറത്ത് ‘യൂത്ത് ഫെയ്സ്’, ‘ഫൈസ’, തുടങ്ങിയ ചർമം വെളുപ്പിക്കാൻ ക്രീമുകൾ ഉപയോഗിച്ച 11 പേർക്ക് നെഫ്രോടിക് സിൻഡ്രോം എന്ന രോഗാവസ്ഥ കണ്ടെത്തിയിരുന്നു. ‘യൂത്ത് ഫെയ്സ്’ ക്രീം ഉപയോഗിച്ച് 14കാരി ഇപ്പോൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ആണ്.
സമാന ലക്ഷണങ്ങളുമായി എത്തിയവരും ഈ ക്രീം ഉപയോഗിച്ചിരുന്നതായി കോട്ടയ്ക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിലെ മെഡിക്കൽ വിഭാഗം മേധാവി ഡോ പി എസ് ഹരി പറഞ്ഞു. ചില ക്രീമുകളിൽ രസവും കറുത്തീയവും അടക്കമുള്ള ലോഹമൂലകങ്ങൾ അമിതമായി അടങ്ങിയിട്ടുണ്ടെന്നു കോട്ടയ്ക്കലിലെയും കൊച്ചിയിലെയും സ്വകാര്യ ആശുപത്രികൾ റിപ്പോർട്ട് നൽകിയിരുന്നു. മലപ്പുറം ഡ്രഗ്സ് കൺട്രോൾ വിഭാഗം ഓഫിസിലും കോട്ടയ്ക്കലിലെ ആശുപത്രിയിലും അന്വേഷണ സംഘമെത്തി വിവരങ്ങൾ ശേഖരിച്ചു എന്നാണ് പുറത്തു വരുന്ന വിവരം.
അതേസമയം ‘യൂത്ത് ഫെയ്സ്’ എന്ന ക്രീമിൽ നിർമാതാക്കളുടെ വിവരങ്ങൾ നൽകിയിട്ടില്ല. ക്രീമിന് മുകളിൽ മുംബൈയിലെ ഒരു സ്ഥാപനത്തിന്റെ വിലാസമുണ്ടെങ്കിലും അവർ ഇങ്ങനെയൊരു ക്രീം നിർമിക്കുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക