ലൊസാനെ: 128 വര്‍ഷങ്ങള്‍ക്ക് ശേഷം ഒളിമ്പിക്സിലേക്ക് ക്രിക്കറ്റ് എത്തുന്നു. ഇന്റർനാഷണൽ ഒളിമ്പിക് കമ്മിറ്റിയും ഗെയിംസ് സംഘാടക സമിതിയും തമ്മിൽ ഇത് സംബന്ധിച്ച് ധാരണയായി. 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിലാണ് ക്രിക്കറ്റ് ഭാഗമാകുന്നത്. ക്രിക്കറ്റിന് പുറമെ ഫ്ലാഗ് ഫുട്ബോള്‍, ബേസ്ബോള്‍, സോഫ്റ്റ്ബോള്‍ എന്നീ ഇനങ്ങളും ഒളിമ്പിക്സില്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
ലോസ് ഏഞ്ചല്‍സും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ (ഐഒസി) ഒളിമ്പിക് പ്രോഗ്രാം കമ്മീഷനും നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് തീരുമാനം. മുംബൈയില്‍ ഞായറാഴ്ച ആരംഭിക്കാനിരിക്കുന്ന ഐഒസിയുടെ 141-ാം സെഷനില്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും ഗാര്ഡിയന് റിപ്പോര്‍ട്ട് പറയുന്നു.
ട്വന്റി 20 ഫോര്‍മാറ്റിലാണ് ഒളിമ്പിക്സില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുക. മത്സരങ്ങളില്‍ പുരുഷ-വനിതാ ടീമുകള്‍ക്ക് പങ്കെടുക്കാം. ഒക്ടോബര്‍ 15, 16 തീയതികളില്‍ മുംബൈയില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി സമ്മേളനത്തില്‍ ഔപചാരികമായ പ്രഖ്യാപനമുണ്ടായേക്കും.
2024 പാരീസ് ഒളിമ്പിക്സില്‍ ക്രിക്കറ്റ് ഉള്‍പ്പെടുത്തണമെന്ന് നേരത്തേ നിര്‍ദ്ദേശം ഉണ്ടായിരുന്നു. എന്നാല്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ക്രിക്കറ്റിനെ ഒളിമ്പിക്സ് ഇനമാക്കുന്നതുമായി ബന്ധപ്പെട്ട് 2018ല്‍ സര്‍വേ നടത്തിയിരുന്നു. സര്‍വേയില്‍ പങ്കെടുത്ത 87 ശതമാനം പേര് തീരുമാനത്തെ പിന്തുണച്ചെങ്കിലും ബിസിസിഐ വിയോജിപ്പ് അറിയിക്കുകയായിരുന്നു.
1900ല്‍ പാരീസ് ഒളിമ്പിക്സിലാണ് ക്രിക്കറ്റ് ആദ്യമായും അവസാനമായും ഉള്‍പ്പെടുത്തിയത്. അന്ന് ഇംഗ്ലണ്ടും ഫ്രാന്‍സും മാത്രമായിരുന്നു പങ്കെടുത്തത്. ഫ്രാന്‍സിനെ കീഴടക്കി ഇംഗ്ലണ്ട് സ്വര്‍ണം നേടുകയും ചെയ്തു. ലോസ് ഏഞ്ചെല്‍സില്‍ ട്വന്റി 20 ഫോര്‍മാറ്റിലായിരിക്കും പുരുഷ – വനിതാ ക്രിക്കറ്റ് മത്സരങ്ങള്‍ നടക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക