കൊച്ചി: വിമാനയാത്രാനിരക്കിൽ വ്യവസ്ഥ വേണമെന്ന് ഹൈക്കോടതി. സാധാരണ ജനത്തെ ബാധിക്കുന്ന വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിനും റോളുണ്ടെന്ന് കോടതി പറഞ്ഞു.
യാതൊരു മാനദണ്ഡവുമില്ലാതെ ഇടയ്ക്കിടെ വിമാനനിരക്ക് വര്‍ധിപ്പിക്കുന്ന നടപടി ചോദ്യം ചെയ്ത് പ്രവാസി വ്യവസായിയായ സൈനുലബ്ദീന് ആണ് ഹൈക്കോടതിയെ സമീപിച്ചത്. ചില ഉത്സവ സീസണുകളില്‍ വിമാനനിരക്ക് നാലിരട്ടി വരെ വര്‍ധിപ്പിക്കുന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സാധാരണക്കാര്‍ക്ക് അനങ്ങാന്‍ പറ്റാത്ത സ്ഥിതിയിലാണ് പലപ്പോഴും നിരക്കുകള്‍ ഉയരുന്നതെന്ന് കോടതി നിരീക്ഷിച്ചു. ജനങ്ങളെ ബാധിക്കുന്ന വിഷയമായതിനാല്‍ സംസ്ഥാന സര്‍ക്കാരിനെ കേസില്‍ കക്ഷിയാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യാക്കാരായ സാധാരണക്കാർക്ക് ജീവിതത്തിന്റെ ഭാഗമാണ് വിമാന യാത്ര. എന്നാൽ, കുത്തനെയുള്ള യാത്ര നിരക്ക് വർധന താങ്ങാവുന്നതിലപ്പുറമാണ്. വിദേശത്ത് കഠിനാധ്വാനം ചെയ്യുന്ന ഇവർ സ്വന്തം രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്ക് വലിയ സംഭാവനയാണ് ചെയ്യുന്നത്. രാജ്യത്തിന്റെ സാമൂഹിക ശാക്തീകരണത്തിനും കാരണക്കാരാണിവർ.
എന്നാൽ, വല്ലപ്പോഴും നാട്ടിൽ വന്ന് മടങ്ങാനുള്ള അവസരം പോലും നിഷേധിക്കും വിധം മനുഷ്യത്വ രഹിതമായ രീതിയിലാണ് കേന്ദ്രം വിമാന യാത്ര നിരക്ക് വർധിപ്പിക്കുന്നത്. ഇത് സംബന്ധിച്ച് വ്യോമയാന മന്ത്രാലയത്തിനും വ്യോമയാന അതോറിറ്റിക്കും നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ലെന്നുമാണ് ഹർജിയിൽ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക