ടെല്‍ അവീവ്: ഗാസയില്‍ നിന്നും പാലായനം ചെയ്യുന്നവര്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 70 പേര് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഗാസയില്‍ നിന്നും കാറുകളില്‍ രക്ഷപ്പെടുകയായിരുന്ന സംഘത്തിന് നേരെയാണ് ആക്രമണം നടന്നത്. ഇതോടെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1900 കടന്നുവെന്നാണ് റിപ്പോര്‍ട്ട്. 24 മണിക്കൂറിനകം ഗാസ വിടണമെന്ന ഇസ്രയേല്‍ മുന്നറിയിപ്പിന് പിന്നാലെ പതിനായിരങ്ങള്‍ വടക്കന്‍ ഗാസയില്‍ നിന്ന് പലായനം ചെയ്തിരുന്നു. ഇവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ഇസ്രയേല്‍ ആക്രമണത്തിലാണ് 70 പേരും കൊല്ലപ്പെട്ടതെന്ന് ഹമാസ് ആരോപിച്ചു. ഒഴിഞ്ഞു പോകുന്നവര്‍ക്ക് മേല്‍ ഇസ്രയേല്‍ ആക്രമണം നടത്തുകയാണെന്നും ഹമാസ് കുറ്റപ്പെടുത്തി. അതേസമയം, ഗാസയില്‍ സുരക്ഷിത മേഖലകള്‍ നിശ്ചയിക്കാന്‍ ചര്‍ച്ച നടത്തുകയാണെന്ന് അമേരിക്കയും പ്രതികരിച്ചു.
ഗാസ അതിര്‍ത്തിയില്‍ സൈനിക നടപടി ഉണ്ടായെന്ന് ഇസ്രയേല്‍ അറിയിച്ചു. ആയുധങ്ങള്‍ കണ്ടെത്താനും ബന്ദികളെക്കുറിച്ച് വിവരം കിട്ടാനും ആയിരുന്നു സൈനിക നടപടി. ഗാസയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേല്‍ സൈന്യം കരയുദ്ധത്തിന് മുന്നോടിയായുള്ള റെയ്ഡ് നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു. സംഘര്‍ഷം കുറയ്ക്കാന്‍ അടിയന്തിരമായി ഇടപെടണമെന്ന് പലസ്തീന് യുഎന്നിനോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക