ഇടുക്കിയുടെ കാർഷിക മുന്നേറ്റത്തിന് തുടങ്ങനാട് സ്പൈസസ് പാർക്ക് വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയിലെ ആദ്യത്തെ ആധുനിക സ്പൈസസ് പാർക്ക് മുട്ടം തുടങ്ങനാട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുഗന്ധവ്യഞ്ജനങ്ങളുടെ നാടായ ഇടുക്കിയിലെ കർഷകർക്ക് മൂല്യവർധിത ഉത്പന്നങ്ങളുടെ വലിയ സാധ്യതയാണ് സ്പൈസസ് പാർക്ക് ഒരുക്കുന്നത്. കാർഷിക ഉത്പന്നങ്ങളെ മൂല്യവർധിത ഉത്പന്നങ്ങളാക്കുന്നത് കർഷകർക്ക് ഗുണം ചെയ്യും. അസംസ്കൃത വസ്തുക്കൾ സംസ്കരിക്കുന്നതിനും സൂക്ഷിക്കുന്നതിനും ആധുനിക സംവിധാനങ്ങൾ ഉണ്ടാകേണ്ടതുണ്ട്.
അത്തരത്തിൽ കർഷകരെ സഹായിക്കുന്നതിനാണ് സ്പൈസസ് പാർക്കുകളിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. വലുപ്പം കൊണ്ട് ചെറുതാണെങ്കിലും സുഗന്ധവ്യഞ്ജനങ്ങളുടെ കയറ്റുമതിയിൽ കേരളം മുന്നിലാണ്. മാത്രമല്ല ലോകത്ത് നമ്മുടെ സംരംഭകരെക്കുറിച്ച് പൊതുവിൽ നല്ല മതിപ്പുമാണ് . അതുകൊണ്ടുതന്നെ ഭക്ഷ്യസംസ്കരണത്തിലും വിതരണത്തിലും ഗുണമേന്മ ഉറപ്പാക്കാൻ സംരംഭകർ ശ്രദ്ധിക്കേണ്ടതുണ്ട്. മാനദണ്ഡങ്ങൾ കർശനമായിപാലിക്കണം. ഇതിൽ വിട്ടുവീഴ്ച പാടില്ലെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
കേരളത്തിൽ വ്യവസായ അന്തരീക്ഷം മെച്ചപ്പെടുകയാണ്. സർക്കാർ ആരംഭിച്ച ‘ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ’ എന്ന പദ്ധതി വലിയ വിജയമാണ്. 1500 കോടി രൂപയുടെ നിക്ഷേപവും 60000 തൊഴിലവസരങ്ങളും ഇതുവഴി സൃഷ്ടിക്കാൻ കഴിഞ്ഞു. സാധ്യമായ എല്ലാ മേഖലകളിലും മൂല്യവർധിത ഉത്പന്നങ്ങളുടെ സാധ്യത തേടുകയാണ് സർക്കാർ . ഇതിന്റെ ഭാഗമായാണ് ചേർത്തലയിലെ സമുദ്രോത്പന്ന മെഗാ ഫുഡ് പാർക്ക് , കുറ്റിയാടിയിലെ നാളികേര സംസ്കരണ പാർക്ക് ,വയനാട്ടിലെ കോഫീ പാർക്ക് എന്നിവ.
പ്രതികരിക്കാൻ ഇവിടെ എഴുതുക