ഉറക്കക്കുറവ് നിരവധി ആരോഗ്യ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. ഓരാളുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്ന ഒന്നാണ് ഉറക്കം. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന പുതിയൊരു പഠനങ്ങള്‍ പറയുന്നത് ഉറക്കക്കുറവ് പില്ക്കാലത്ത് ഹൃദ്രോഗങ്ങള്‍ക്ക് കാരണമാകാമെന്നാണ്. അതായത് വെറും തൊണ്ണൂറ് മിനിറ്റു പോലും ഉറങ്ങാനുള്ള സമയം വൈകുന്നത് ഹൃദയാരോഗ്യത്തെ കാര്യമായി ബാധിക്കുമെന്നാണ് പഠനത്തില്‍ പറയുന്നത്. കൊളംബിയ സര്‍വകലാശാലയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
സയന്റിഫിക് റിപ്പോര്‍ട്ട് എന്ന ജേര്‍ണലില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. മതിയായ ഉറക്കം ലഭിച്ചവരെ അപേക്ഷിച്ച് ഉറക്കക്കുറവ് നന്നായി നേരിട്ടവരില്‍ ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങള്‍ കൂടുതലായി കണ്ടുവരുന്നുണ്ടെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഉറക്കം തീരേ കുറഞ്ഞവരുടെ ശരീരത്തില്‍ വരുന്ന മാറ്റങ്ങള്‍ പഠിച്ചാണ് ഹൃദ്രോഗസാധ്യത സംബന്ധിച്ച കണ്ടെത്തലിലേക്കെത്തിയത്. ആയിരത്തോളം സ്ത്രീകളെ നിരീക്ഷിച്ചാണ് പഠനം നടത്തിയത്.
പന്ത്രണ്ട് ആഴ്ച്ചകളോളം ഇവരുടെ ഉറക്കത്തിന്റെ രീതി പരിശോധിച്ചു. ആദ്യത്തെ ആറാഴ്ച്ച ഏഴും എട്ടും മണിക്കൂര്‍ ഉറങ്ങുകയും അടുത്ത ആറാഴ്ച്ച സാധാരണത്തേതിലും ഒന്നരമണിക്കൂര്‍ വൈകി ഉറങ്ങുകയുമാണ് ചെയ്തത്. തുടര്‍ന്നാണ് ഉറക്കക്കുറവ് രക്തധമനികളെ തകരാറിലാക്കുകയും ഹൃദ്രോഗത്തിന് കാരണമാകുകയും ചെയ്യുന്നുവെന്ന് കണ്ടെത്തിയത്. ദിവസവും ഏഴുമുതല്‍ എട്ടുമണിക്കൂറോളം ഉറക്കം ശീലമാക്കിയാല്‍ തന്നെ പലപ്രശ്നങ്ങളും ഒഴിവാക്കാമെന്ന് പഠനത്തില്‍ പങ്കെടുത്ത ഗവേഷകര്‍ പറയുന്നു. ചെറുപ്പക്കാരും ആരോഗ്യവാന്മാരുമായ യുവാക്കള്‍ തങ്ങളുടെ ഉറക്കം കുറയ്ക്കുക വഴി ഹൃദയാരോഗ്യത്തെ സമ്മര്‍ദത്തിലാക്കുകയാണെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. അതേസമയം, മതിയായ ഉറക്കം ലഭിക്കാത്തവരില്‍ പില്ക്കാലത്ത് സ്ട്രോക്ക് സാധ്യത കൂടുതലാണെന്ന് വ്യക്തമാക്കുന്ന പഠനം അടുത്തിടെ പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക