കൊച്ചി: വന്‍ വിജയമായി സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോ. ആറ് മാസം കൊണ്ട് പത്ത് ലക്ഷം യാത്രക്കാരാണ് വാട്ടര്‍ മെട്രോ വഴി സഞ്ചരിച്ചത്. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് വാട്ടര്‍ മെട്രോ ഈ നേട്ടം സ്വന്തമാക്കിയത്. ഗതാഗത മേഖലയില്‍ കേരളം ലോകത്തിന് മുന്നില്‍ വച്ച അഭിമാന പദ്ധതിയാണ് കൊച്ചി വാട്ടര്‍ മെട്രോ.
വാട്ടര്‍ മെട്രോ വഴി സഞ്ചരിച്ച യാത്രക്കാരുടെ എണ്ണം പത്ത് ലക്ഷം തികച്ചത് മലപ്പുറം സ്വദേശിയായ ആറാം ക്ലാസുകാരിയാണ്. 2016ല്‍ നിര്‍മാണം തുടങ്ങിയ പദ്ധതുി 2023 ലാണ് യാഥാര്‍ത്ഥ്യമായത്. ആദ്യ ഘട്ടത്തില്‍ എട്ട് ബോട്ടുകളാണ് സര്‍വീസ് നടത്തിയത്. കഴിഞ്ഞ മാസം പത്താമത്തെ ബോട്ടും കൊച്ചിന് ഷിപ്പ്യാര്ഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കി കൈമാറി.
20 രൂപയാണ് വാട്ടര്‍ മെട്രോയിലെ കുറഞ്ഞ നിരക്ക്. കൂടിയ നിരക്ക് 40 രൂപ. മെട്രോ സ്റ്റേഷനുകള്‍ക്ക് സമാനമായാണ് വാട്ടര്‍ മെട്രോയുടെ ബോട്ട് ടെര്‍മിനലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എഎഫ്സി ഗേറ്റുകള്‍, വേലിയേറ്റ വേലിയിറക്ക സമയങ്ങളില്‍ ബോട്ടുമായി ഒരേ ലെവല്‍ നിലനിര്‍ത്താനാകുന്ന ഫ്ലോട്ടിംഗ് പോണ്ടൂണുകളും വാട്ടര്‍ മെട്രോയുടെ പ്രത്യേകതകളാണ്. ഏറ്റവും പ്രകൃതി സൗഹൃദമായ പൊതു ഗതാഗത സംവിധാനമെന്ന പ്രത്യേകത കൂടിയുണ്ട് ഈ പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക