ഡെമോക്രാറ്റിക് കോംഗോയിലെ കോംഗോ നദിയില്‍ യാത്രാ ബോട്ട് മുങ്ങി 167 പേരെ കാണാതാവുകയും 40 മൃതദേഹങ്ങള്‍ കണ്ടെത്തുകയും ചെയ്തു. 189 പേരെ രക്ഷപ്പെടുത്തി. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് ബോട്ടപകടമുണ്ടായത്. ബോട്ടില്‍ 300 അധികം യാത്രക്കാരും ധാരാളം സാധനങ്ങളുമുണ്ടായിരുന്നെന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത സിവില്‍ സൊസൈറ്റി ഗ്രൂപ്പ് അറിയിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
എംബന്തക നഗരത്തില്‍ നിന്ന് വടക്ക് പടിഞ്ഞാറ് ഇക്വാറ്റൂര്‍ പ്രവിശ്യയിലെ ബൊലോംബ പ്രദേശത്തേക്ക് പുറപ്പെട്ട ബോട്ടാണ് അപകടമുണ്ടായത്. അമിതഭാരം കാരണം ബോട്ടിന്റെ നിയന്ത്രണം നഷ്ടമാവുകായിരുന്നെന്ന് രക്ഷപ്പെട്ട ഒരാള്‍ റേഡിയോ ഒകാപിയോട് പറഞ്ഞു. സാധാരണ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഇത്തരം ബോട്ടുകളില്‍ സുരക്ഷാ ഉപകരണങ്ങളോ ലൈഫ് ജാക്കറ്റുകളോ ഉണ്ടാകാറില്ല.
അതേസമയം, സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചാണ് ബോട്ട് രാത്രി യാത്ര ചെയ്തതെന്ന് അധികൃതര്‍ അറിയിച്ചു. പഴക്കംചെന്ന ബോട്ടുകളുടെ അറ്റകുറ്റപണി വൈകുന്നതും രാത്രി യാത്രകളും അമിതമായ ഭാരം കയറ്റുന്നതും ഡെമോക്രാറ്റിക് കോംഗോയില്‍ ബോട്ട് അപകടങ്ങള്‍ പതിവാകുന്നുണ്ട്. അപകടത്തില്‍ അഗാധ ദുഃഖം രേഖപ്പെടുത്തുന്നതായി രാജ്യത്തെ പ്രതിപക്ഷ നേതാവും ഡിസംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയുമായ മോയിസ് കടുമ്പി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക