ഇസ്രയേൽ ഹമാസ് യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ നാളെ ടെൽ അവീവ് സന്ദർശിക്കും എന്ന് റിപ്പോർട്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനാണ് ഇക്കാര്യം അറിയിച്ചത്. ഇസ്രായേലിന്റെ ഗാസ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തുമെന്നും ഗാസയ്ക്കുള്ള സഹായം സംബന്ധിച്ച് അമേരിക്കയും ഇസ്രായേലും ധാരണയിലെത്തിയതായും ബ്ലിങ്കെൻ മാധ്യമങ്ങളെ അറിയിച്ചു.
“അമേരിക്കൻ പ്രസിഡന്റ് ബുധനാഴ്ച ഇസ്രായേൽ സന്ദർശിക്കും. ഇസ്രയേലിനും ഗാസയ്ക്കും ലോകത്തിനും വേണ്ടിയുള്ള നിർണായക നിമിഷത്തിലാണ് അദ്ദേഹം ഇവിടെ വരുന്നത്. ഗാസ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ജോ ബൈഡൻ കൂടിക്കാഴ്ച നടത്തും” എന്നുമാണ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പ്രഖ്യാപിച്ചത്. ഹമാസിൽ നിന്ന് സ്വയം പ്രതിരോധിക്കാൻ ഇസ്രായേലിന് അവകാശവും കടമയും ഉണ്ടെന്ന് ബൈഡൻ വ്യക്തമാക്കുമെന്നും ആന്റണി ബ്ലിങ്കെൻ കൂട്ടിച്ചേർത്തു.
അതേസമയം ഗാസയിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധത്തിൽ മാനുഷിക വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന റഷ്യൻ പ്രമേയം യുഎൻ രക്ഷാസമിതിയിൽ പാസാക്കാനായില്ല. ഹമാസിനെ പേരു പറയാതെയുള്ള റഷ്യൻ പ്രമേയത്തിൽ തീവ്രവാദ പ്രവർത്തനങ്ങളെയും അപലപിക്കുകയും ബന്ദികളെ മോചിപ്പിക്കുക, മാനുഷിക സഹായം ലഭ്യമാക്കുക, സാധാരണക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുക, സിവിലിയൻമാർക്കെതിരായ അക്രമങ്ങൾ തടയുക എന്നിവയാണ് പ്രധാനമായും പരാമർശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക