ടെല്‍ അവീവ്: ഗാസയിലെ ആശുപത്രിയില്‍ ഇസ്രയേല്‍ മിസൈലാക്രമണം നടത്തിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ ഇസ്രയേലിനെ പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്. പലസ്തീന് തീവ്രവാദ സംഘടനയായ ഹമാസിനെതിരേ യുദ്ധം ചെയ്യുന്ന ഇസ്രയേലിന് പ്രതിരോധിക്കാന്‍ ആവശ്യമായതെല്ലാം നല്‍കുമെന്ന് ബൈഡന് വ്യക്തമാക്കി. ഗാസ സിറ്റിയിലെ അല്‍-അഹ്ലി ബാപ്റ്റിസ്റ്റ് ആശുപത്രിയില്‍ നടന്ന സ്ഫോടനത്തില്‍ താന്‍ ദുഖിതനും രോഷാകുലനുമാണെന്ന് അദ്ദേഹം പറഞ്ഞു.
ഗാസയിലെ ആശുപത്രി സ്ഫോടനത്തിന് പിന്നില്‍ ഇസ്രയേല്‍ അല്ല. ‘മറ്റൊരു സംഘം’ ആണെന്ന നിലപാടിലാണ് ജോ ബൈഡന്. ഈ മാസം ഏഴിന് ഹമാസിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ 31 അമേരിക്കക്കാരും ഉള്‍പ്പെടുന്നുവെന്ന് ബൈഡന് ഓര്‍മിപ്പിച്ചു. സന്ദര്‍ശനത്തിനിടെ ഇസ്രയേലിന്റെ യുദ്ധകാല മന്ത്രിസഭയുമായി അമേരിക്കന്‍ പ്രസിഡന്റ് കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.
സംഘര്‍ഷം രൂക്ഷമായികൊണ്ടിരിക്കെ ഇസ്രയേല്‍ സന്ദര്‍ശനത്തിനായി ബെന്‍ ഗുറിയന്‍ എയര്‍പോര്‍ട്ടില്‍ എത്തിയ ജോ ബൈഡനെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും പ്രസിഡന്റ് ഐസക് ഹെര്‍സോഗും ചേര്‍ന്നാണ് സ്വീകരിച്ചത്. ബൈഡന്റെ സന്ദര്‍ശനത്തെ ലോകം ഏറെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.
അതേസമയം, ആശുപത്രി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ പ്രസിഡന്റുമായി നടത്താനിന്നൈ കൂടിക്കാഴ്ചയില്‍ നിന്നും വിവിധ അറബ് ഭരണാധികാരികള്‍ പിന്‍വാങ്ങിയതായാണ് റിപ്പോര്‍ട്ട്. ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്, ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് എല്‍-സിസി, പലസ്തീന് അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് എന്നിവര്‍ ബൈഡനുമായി നടത്താനിരുന്ന കൂടിക്കാഴ്ച റദ്ദാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക