തിരുവനന്തപുരം: സംസ്ഥാനത്തെ പാലിയേറ്റീവ് നഴ്സുമാരുടെ വേതനം വര്‍ധിപ്പിച്ചതായി തദ്ദേശ സ്വയംഭരണ വകുപ്പ്. 18,390 രൂപയില്‍ നിന്ന് 24,520 രൂപയാക്കിയാണ് വേതനം വര്‍ധിപ്പിച്ചതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് വ്യക്തമാക്കി. പാലിയേറ്റീവ് രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ മികച്ച സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ശമ്പള വര്‍ധനവ്.
ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സിന് നല്കാവുന്ന വേതനമായാണ് പാലിയേറ്റീവ് നഴ്സുമാരുടെ ശമ്പളം വര്‍ധിപ്പിച്ചത്. പാലിയേറ്റീവ് നഴ്സുമാരുടെ കുറഞ്ഞ യോഗ്യതയായ ജെപിഎച്ച്എന്‍/എഎന്‍എം പാസായവര്‍ക്കാകും ഈ വേതനം ലഭിക്കും. ഇതോടെ കിടപ്പ് രോഗികള്‍ക്ക് മെച്ചപ്പെട്ട ശുശ്രൂഷയും പരിചരണവും ഉറപ്പാക്കുന്നതിന് സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സമൂഹത്തില്‍ ഏറ്റവും ശ്രദ്ധ ലഭിക്കേണ്ട വയോജനങ്ങളെയും കിടപ്പുരോഗികളെയും ശുശ്രൂഷിക്കുന്ന പാലിയേറ്റീവ് നഴ്സുമാരെ പരമാവധി സഹായിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും എംബി രാജേഷ് പറഞ്ഞു. നഴ്സുമാരുടെ ഫീല്‍ഡ് സര്‍വീസ് 20 ദിവസമെങ്കിലും രോഗികള്‍ക്ക് ലഭ്യമാക്കും.പാലിയേറ്റീവ് നഴ്സുമാര്‍ക്ക് ഉത്സവബത്ത കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നവരുടേതിന് തുല്യമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക