മുംബൈ: മഹാരാഷ്ട്രയില്‍ ഒരു മാസത്തിനിടെ ഒരു കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തി. കൂടത്തായി മോഡല്‍ കൊലപാതകം നടന്നതായാണ് റിപ്പോര്‍ട്ട്. മുംബൈയില്‍ നിന്ന് 900 കിലോമീറ്റര്‍ അകലെ ഗഡ്ചിറോളി ജില്ലയിലാണ് സംഭവം. സംഭവത്തില്‍ ബന്ധുക്കളായ രണ്ടു യുവതികള്‍ പിടിയിലായി. പതിയെ മരണത്തിലേക്ക് തള്ളിവിടുന്ന മാരക വിഷാംശമുള്ള താലിയം ഭക്ഷണത്തില്‍ കലര്‍ത്തിയാണ് കൃത്യം നിര്‍വഹിച്ചിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. സംഘമിത്ര കുംഭാരെ (22), റോസ രാംടെകെ (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഗാര്‍ഹിക പീഡനവും സ്വത്തുതര്‍ക്കവുമാണ് കൊലപാതകത്തിനു കാരണം. സംഘമിത്രയുടെ ഭര്‍ത്താവ് റോഷന്, അയാളുടെ അച്ഛന് ശങ്കര്‍, അമ്മ വിജയ, സഹോദരി കോമള്‍, വിജയയുടെ സഹോദരി വര്‍ഷ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഘമിത്രയുടെ ഭര്‍തൃമാതാവിന്റെ ബന്ധുവാണ് റോസ രാംടെകെ. വീട്ടുകാരുടെ എതിര്‍പ്പ് വകവെയ്ക്കാതെ റോഷനെ വിവാഹം കഴിച്ച സംഘമിത്രയ്ക്ക് ഭര്‍തൃവീട്ടില്‍ നിന്ന് കൊടിയ പീഡനമാണ് നേരിടേണ്ടി വന്നതെന്നും ഇത് സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് കൊലപാതകം നടത്തിയതെന്നും ഇവര്‍ പോലീസിനോടു പറഞ്ഞു.
സംഘമിത്രയുടെ ദുരിതം കണ്ട് അച്ഛന് ജീവനൊടുക്കിയതും അവര്‍ക്ക് വലിയ ആഘാതമായി. സ്വന്തം വീട്ടിലേക്ക് മടങ്ങാനും ഭര്‍തൃവീട്ടില്‍ തങ്ങാനും കഴിയാതെ വന്നതോടെയാണ് എല്ലാവരെയും കൊല്ലാന്‍ തീരുമാനിച്ചത്. കൊല്ലപ്പെട്ട കുടുംബവുമായി സ്വത്ത് തര്‍ക്കമുണ്ടായിരുന്ന റോസയാണ് സംഘമിത്രയെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്.
ഗൂഗിളില്‍ നിന്നാണ് താലിയം സംഘടിപ്പിച്ചത്. കുടുംബത്തിലെ ഓരോ അംഗങ്ങളും ഒന്നിനു പിന്നാലെ മറ്റൊന്നായി വിഷബാധയേറ്റ് മരിച്ചപ്പോള്‍ സംഘമിത്രയ്ക്ക് മാത്രം കാര്യമായ പ്രശ്നങ്ങള്‍ കാണാതെ വന്നതോടെയാണ് പോലീസിന് സംശയമുണ്ടായത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക