കേരളത്തിന്റെ ‘വിപ്ലവ നക്ഷത്രം’ വി എസ് അച്യുതാനന്ദന് നൂറാം ജന്മദിനത്തിലേക്ക് കടക്കുകയാണ്. സ്വാതന്ത്ര്യസമരം തിളച്ചുമറിഞ്ഞ കാലത്തുതുടങ്ങിയ 82 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ ഉയര്‍ച്ചകളും തളര്‍ച്ചകളും തന്റെ സമരവീര്യത്തെ ബാധിക്കാതെ കാത്ത പോരാട്ടജീവിതം. സിപിഎമ്മിനകത്ത് കനത്ത വെല്ലുവിളികള്‍ നേരിട്ടപ്പോഴും, പുറത്ത് ‘കണ്ണേ.. കരളേ…’ എന്നു വിളിച്ച പ്രവര്‍ത്തകരായിരുന്നു എന്നും വിഎസിന്റെ സമരശൗര്യം. . മലയാളി മനസിനെ ആഴത്തിൽ സ്വാധീനിക്കുകയും ആവേശഭരിതമാക്കുകയും ചെയ്ത സമര നായകൻ. ജനങ്ങളുടെ പ്രതീക്ഷ ആയിരുന്നു എന്നും വി എസ് എന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ.
ആലപ്പുഴ പുന്നപ്ര വെന്തലത്തറ വീട്ടില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബര്‍ 20 നായിരുന്നു വി എസിന്റെ ജനനം. വീട്ടിലെ മോശം സാഹചര്യങ്ങളെത്തുടര്‍ന്ന് ഏഴാം ക്ലാസ്സില്‍ പഠനം നിര്‍ത്തിയ വി എസ്, ആസ്പിന്‍ വാള് കമ്പനിയില്‍ ജോലിക്ക് കയറി. പട്ടാളടെന്റ് തുന്നുമ്പോഴും പാവപ്പെട്ട തൊഴിലാളികളുടെ ഇഴയടുക്കാത്ത ജീവിതങ്ങളായിരുന്നു ആ മനസ്സിനെ മഥിച്ചത്.
നാലാം വയസ്സിൽ അമ്മയേയും പതിനൊന്നാം വയസ്സിൽ അച്ഛനേയും നഷ്ടപ്പെട്ട വിഎസ് കടുത്തദാരിദ്ര്യത്തിൽ കെട്ടിപ്പൊക്കിയതായിരുന്നു ആ പോരാട്ട ജീവിതം. 1965 മുതൽ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിലാണ് വി.എസ് വിജയിച്ചുകയറിയത്. പക്ഷെ മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് അച്യുതാനന്ദൻ ഒരു മന്ത്രിസഭയിലും അംഗമായിരുന്നില്ല എന്നതും ശ്രദ്ധേയം.
വി എസ് ഒരു പേരല്ല. ആശയമാണ്. അവസാനിക്കാത്ത പോരാട്ടം എന്ന ആശയം. നീതിക്കു വേണ്ടിയുളള കലഹങ്ങളെ പ്രതീക്ഷാഭരിതമാക്കുന്ന പ്രചോദനം. ആധുനിക കേരളീയ ജീവിതത്തെ അത്രമേൽ സ്വാധീനിക്കുകയും മാറ്റി മറിക്കുകയും ചെയ്ത നിലപാട്. വി എസ് പക്ഷക്കാരുടെ എണ്ണം ഒരു പാർട്ടിയിലും അച്യുതാനന്ദൻ എന്ന മനുഷ്യനിലും ഒതുങ്ങുന്നതല്ല. അതിനിയും കാലങ്ങളോളം പ്രകാശം പരത്തും.
2019 ഒക്ടോബര്‍ 24 മുതലാണ് ഡോക്ടര്‍മാര്‍ വിഎസിന് പൂര്‍ണ്ണ വിശ്രമം നിര്‍ദേശിച്ചത്. വിശ്രമത്തിലേക്ക് വഴുതിവീഴുന്നതുവരെ കേരളത്തിലെ ഏറ്റവും ഊര്‍ജസ്വലനായ നേതാവായിരുന്നു വി എസ് അച്യുതാനന്ദന്. തൊഴിലാളികളുടെ അവകാശങ്ങള്‍ക്കൊപ്പം, പരിസ്ഥിതിയുടെ കാവലാളായും നിലകൊണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക