ഭോപാൽ: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി. 92 സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. ഇതോടെ 230 സീറ്റുകളുള്ള മധ്യപ്രദേശിൽ 228 സീറ്റുകളിലേക്കും ബിജെപിക്ക് സ്ഥാനാർഥികളായി.
ജ്യോതിരാദിത്യയുടെ ബന്ധുവായ യശോധര രാജെ സിന്ധ്യ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് ദേവേന്ദ്ര കുമാർ ജെയിനിനാണ് ശിവപുരി മണ്ഡലത്തിൽ ജനവിധി തേടുന്നത്. അടുത്തിടെ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന സച്ചിൻ ബിർലക്ക് ബർവാഹ് മണ്ഡലം നൽകി. കോൺഗ്രസിൽ നിന്ന് കൂറുമാറിയെത്തിയ സിദ്ധാർഥ് രാജ് തിവാരിക്കും ബി.ജെ.പി സീറ്റ് നൽകിയിട്ടുണ്ട്.
നേരത്തെ 144 സീറ്റുകളിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ബാലഘട്ട് സീറ്റിൽ മന്ത്രി ഗൗരിശങ്കർ ബിസന്റെ മകൾ മൗസം ബിസെൻ മത്സരിക്കും. മന്ത്രി ഉഷ താക്കൂർ ഡോ. അംബേദ്കർ നഗറിലേക്ക് നാമനിർദേശം ചെയ്തു. മന്ത്രിയായ ഇന്ദർ സിങ് പാർമർ ഷുജൽപുരിൽ നിന്നും മഹേന്ദ്ര സിങ് സിസോദിയ ബമോരി മണ്ഡലത്തിൽ നിന്നും മത്സരിക്കും.
നവംബർ 17നാണ് മധ്യപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒറ്റഘട്ടമായാണ് വോട്ടെടുപ്പ്. ഡിസംബർ മൂന്നിന് ഫലമറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക