ഡല്‍ഹി: ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ കാനഡ ഇടപെട്ടുവെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ വഴിയേ പുറത്തു വരുമെന്നും വ്യക്തമാക്കി. കനേഡിയന്‍ പൗരന്മാര്ക്കുള്ള വിസ സര്‍വ്വീസ് തല്ക്കാലം തുടങ്ങാനാകില്ല. സര്‍വ്വീസ് നിര്‍ത്തി വെച്ചത് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷ ഭീഷണിയുള്ളതിനാലാണ് വിദേശകാര്യ മന്ത്രി പറഞ്ഞു.
സ്ഥിതി മെച്ചപ്പെട്ടാല്‍ വിസ നല്‍കുന്നത് പുനസ്ഥാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നയതന്ത്ര പ്രതിനിധികളുടെ എണ്ണം കുറച്ചതിന് കാരണം കാനഡ ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളില്‍ ഇടപെട്ടതാണെന്നും ജയശങ്കര്‍ വിശദീകരിച്ചു. കാനഡയുടെ നയതന്ത്ര ഉദ്യോഗസ്ഥരെ വെട്ടിക്കുറയ്ക്കാന്‍ ഇന്ത്യ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഇതിനെതിരെ അമേരിക്കയും ബ്രിട്ടനും വിയന്ന കണ്‍വെന്‍ഷന്റെ ലംഘനമെന്ന പ്രതികരണം നല്‍കിയിരുന്നു. വിഷയത്തില്‍ ആദ്യമായാണ് എസ്. ജയശങ്കര്‍ കടുത്ത നിലപാട് അറിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക